കൊച്ചി: അജേഷിൻറെ ജപ്തി വിഷയത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്കിൽ നടന്നത് നാടകീയ രംഗങ്ങൾ. ബാങ്ക് ജീവനക്കാർ നൽകിയ പണം കൊണ്ട് ലോൺ അക്കൗണ്ട് ക്ലോസ് ചെയ്തതിനാൽ അജേഷിൻറെ പേരിൽ എം എൽ എ നൽകിയ ചെക്ക് മാറാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ ഇതിൽ പ്രതിഷേധവുമായി കുടുംബം എത്തി. തങ്ങളോട് ചോദിക്കാതെ എന്തിനാണ് ജീവനക്കാരുടെ പണം സ്വീകരിച്ചതെന്നായിരുന്നു അജേഷിൻറെ കുടുംബത്തിൻറെ ചോദ്യം. ഇതിന് പിന്നാലെ മാത്യു കുഴൽനാടൻ നൽകിയ 1,35,586 രൂപയുടെ ചെക്ക് ബാങ്ക് സ്വീകരിച്ചു. ജപ്തി വിഷയം വിവാദമായതോടെ അജേഷിൻറെ വായ്പ കുടിശ്ശിക സി ഐ ടി യു അടയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിൻറെ പണം തനിക്ക് വേണ്ടെന്നായിരുന്നു അജേഷ് പറഞ്ഞത്.

പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വർഷം മുമ്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. തുടർന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാർ  വീട്ടിലെത്തി. ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമർശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്‌നത്തിൽ നിന്ന് തലയൂരാൻ ബാങ്ക് ജീവനക്കാർ ശ്രമിച്ചത്.

മാത്യു കുഴൻനാടൻ എം എൽ എ അജേഷിൻറെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിൻറെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. പിന്നാലെ തൻറെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു. ഇതോയെയാണ് മാത്യു കുഴൽനാടന്റെ ചെക്കുമായി അജേഷ് ബാങ്കിലെത്തിയത്.
ജപ്തി വിവാദം സി പി എമ്മിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. വിവാദം കത്തിപ്പടരാതിരിക്കാൻ നടത്തിയ നീക്കങ്ങളും പാളി.

LEAVE A REPLY

Please enter your comment!
Please enter your name here