രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളമൊട്ടാകെ ഇന്നലെ (വെള്ളിയാഴ്ച) റിലീസ് ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന സിനിമയുടെ സംവിധായകന്‍ കെ പി കുമാരനും നിര്‍മാതാവായ ഭാര്യ ശാന്തമ്മ പിള്ളയും കൊച്ചിയില്‍ സവിത തീയറ്ററില്‍ റിലീസിന് സാക്ഷ്യം വഹിക്കാനെത്തിയപ്പോള്‍

കൊച്ചി നഗരത്തിലെ ആദ്യഷോയ്ക്ക് കെ പി കുമാരനും നിര്‍മാതാവായ ഭാര്യ ശാന്തമ്മ പിള്ളയും എത്തി

കൊച്ചി: കായിക്കര എന്ന കടലോര ഗ്രാമത്തില്‍ ജനിച്ച് ലോകം കണ്ട എക്കാലത്തെയും വലിയ കവികളിലൊരാളായിത്തീര്‍ന്ന കുമാരനാശാന്റെ ജീവിതകഥ പറയുന്ന സിനിമ – ഗ്രാമവൃക്ഷത്തിലെ കുയില്‍ – രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തീയറ്ററുകളിലെത്തി. കോവിഡിനു മുമ്പ് 2019ല്‍ പൂര്‍ത്തിയായ സിനിമ കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും കോവിഡ് മൂലം തീയറ്റര്‍ റിലീസ് നീളുകയായിരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ കാണാന്‍ വേനല്‍മഴയെ അവഗണിച്ചും നല്ല സിനിമയുടെ ആസ്വാദകരെത്തി. സംവിധായകന്‍ കെ പി കുമാരനും നിര്‍മാതാവായ ഭാര്യ ശാന്തമ്മ പിള്ളയും കൊച്ചിയില്‍ ചിത്രം റിലീസ് ചെയ്ത സവിത തീയറ്ററില്‍ മാറ്റിനി തുടങ്ങുന്ന നേരത്ത് പ്രേക്ഷകരെ കാണാനെത്തിയിരുന്നു.

അതിഥി മുതല്‍ ആകാശഗോപുരം വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നല്‍കിയ കെ പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലില്‍ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവല്‍സന്‍ ജെ മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗ്ഗി അനന്തനും സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്റെ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും അഭിനയിക്കുന്നു. ശ്രീവത്സന്‍ ജെ മേനോനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ചിരിക്കുന്ന ആശാന്‍ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേര്‍ത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂര്‍ ശ്രീ, കോഴിക്കോട് ശ്രീ എന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് റിലീസ്. കൊച്ചിയില്‍ വൈകീട്ട് 3 മണി, 6 മണി, 9 മണി എന്നിങ്ങനെയാണ് പ്രദര്‍ശനസമയങ്ങള്‍.

കുമാരനാശാന്റെ ബയോപിക് എന്നു വിളിക്കാവുന്ന ഈ ചിത്രം തന്റെ സ്വപ്‌നപദ്ധതിയായിരുന്നെന്ന് കെ പി കുമാരന്‍ പറഞ്ഞു. കവിയെന്നതിനോടൊപ്പം ദാര്‍ശനികനും സാമൂഹ്യപരിഷ്‌കര്‍ത്താവും വ്യവസായിയുമെല്ലാമായിരുന്ന ആശാന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിഭയുടെ ആവിഷ്‌കാരമായിരുന്നു. ‘സാധാരണ നിലയിലുള്ള ഒരു സമ്പൂര്‍ണ ബയോപിക്കല്ല ഗ്രാമവൃക്ഷത്തിലെ കുയില്‍. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50-ാം വയസ്സില്‍ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ജീവിതത്തിലെ സംഭവങ്ങള്‍ എന്നിവയാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്,’ കെ പി കുമാരന്‍ പറഞ്ഞു.

ഇന്നത്തെ കേരളീയ സാഹചര്യങ്ങളില്‍ കുമാരനാശാന്റെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്ന് കെ പി കുമാരന്‍ പറഞ്ഞു. ‘കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായകപങ്കു വഹിച്ചയാളാണ് ആശാന്‍. അദ്ദേഹത്തെപ്പറ്റി നമ്മള്‍ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കണം,’ കെ പി കുമാരന്‍ പറയുന്നു.

1975ല്‍ അന്നത്തെ ചെറുപ്പക്കാരുടെ കള്‍ട്ട് സിനിമയായി മാറിയ അതിഥിയിലൂടെ രംഗത്തു വന്ന കെ പി കുമാരന് വരുന്ന ഓഗസ്റ്റില്‍ 84 തികയും. 2022ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തുന്ന ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള കുമാരനാശാനെ പുതിയ തലമുറയ്ക്കു കൂടി പരിചയപ്പെടുത്തുകയെന്ന ഐതിഹാസികമായ കടമ കൂടിയാണ് കുമാരന്‍ പൂര്‍ത്തിയാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here