കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് മുന്നണികൾ. എറണാകുളം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് തൃക്കാക്കര. കൊച്ചി കോർപ്പറേഷന്റെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന തൃക്കാക്കരയിൽ ഇത്തവണ മൽസരം കടുക്കാനുള്ള സാധ്യതയാണ് വ്യക്തമാവുന്നത്.
കോൺഗ്രസിൻറെ ഉറച്ച സീറ്റെന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. മണ്ഡലം നിലവിൽ വന്നതിന് ശേഷം ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനുവേണ്ടി കോൺഗ്രസ് വിജയിച്ച് വന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാൽ ഇത്തവണ കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് കാരണങ്ങൾ നിരവധിയാണ്. ജില്ലയിലെ മുതിർന്ന നേതാവ് കെ വി തോമസ് പാർട്ടിയുമായി അകന്ന് നിൽക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. മറ്റൊന്ന് സീറ്റിനെച്ചൊല്ലി കൂടതൽപേർ രംഗത്തെത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങൾ തന്നെ. എന്നാൽ ഇതിനേക്കാളേറെയാണ് ട്വൻറി 20, ആം ആദ്മി തുടങ്ങിയ പാർട്ടികൾ മണ്ഡലത്തിൽ ചെലുത്തുന്ന സ്വാധീനം. കോൺഗ്രസിൽ നിന്ന് കൂടുതൽ വോട്ട് ചോർന്നാൽ അത് ഗുണമാവുക ഇടതുപക്ഷത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എറണാകുളം ജില്ലാ ആസ്ഥാനവും കൊച്ചി നഗരസഭയിലെ വിവിധ വാർഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട നാൾ മുതൽ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നൽകുന്നുണ്ട്. ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖലയായ സെസ് എന്നിവ ഉൾപ്പെടുന്നതും ഈ നിയോജക മണ്ഡലത്തിലാണ്.
തൃക്കാക്കര നഗരസഭയിലെ അഴിമതി ആരോപണങ്ങളുടെ പേരിൽ യു ഡി എഫിനുള്ളിൽ തർക്കം നിലനിൽക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. വിവിധ സ്റ്റാൻൻറിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെ നഗരസഭയിലെ യു ഡി എഫ് നേതൃത്വത്തിൻറെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചത് കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പുറമെ കെ- റെയിൽ വിഷയവും ചർച്ചയാകുന്ന ജില്ലയിലെ മണ്ഡലമാണ് തൃക്കാക്കര. മണ്ഡലത്തിൻറെ കിഴക്കേ അറ്റത്തു കൂടിയാണ് കെ റെയിൽ പാത കടന്നുപോകുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തുമ്പോൾ തൃക്കാക്കരയിലെ വോട്ടർമാർ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടി നിർദേശം ലംഘിച്ച് സിപിഎം വേദിയിലെത്തിയ കെ വി തോമസ് നിലവിൽ കോൺഗ്രസിന് അകത്തും അല്ല, പുറത്തും അല്ല എന്ന അവസ്ഥയിലാണ് ഉള്ളത്. പാർട്ടി നേതൃത്വവുമായി കൂടുതൽ അകന്നത് കോൺഗ്രസിന് തിരിച്ചടിയായേക്കും. തൃക്കാക്കര കൂടി ഉൾപ്പെടുന്ന എറണാകുളം ലോക്‌സഭ മണ്ഡലത്തെ നിരവധി തവണ പ്രതിനിധീകരിച്ച തോമസിന്, സ്വാധീനം ചെലുത്താൻ കഴിയുന്ന വോട്ടുകൾ ഏറെയുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെയാണ് സെമിനാറിൽ പങ്കെടുത്താൽ ഉടൻ അച്ചടക്ക നടപടി എന്ന് പറഞ്ഞിരുന്ന കോൺഗ്രസ് നേതാക്കൾ തോമസ് മാഷിനെതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കാത്തത്.
കെ വി തോമസിൻറെ കരുത്തിൽ ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനായാൽ തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ഇത്തവണ മുന്നേറ്റം സാധ്യമാണ്. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. സഭാ നേതൃത്വമായും വൈദികരുമായും അടുത്ത ബന്ധമുള്ള നേതാവാണ് കെ വി തോമസെന്നത് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് ബോധ്യമുള്ള കാര്യമാണ്. ഈ വോട്ടുകൾ കൂടി നേടാൻ കഴിയുന്ന സ്ഥാനാർഥിയെ സി പി എം രംഗത്തിറക്കാനാണ് സാധ്യത. ഇതിന് പുറമെ പുതുതലമുറ പാർട്ടികൾ വോട്ട് പിടിക്കുകയും ചെയ്താൽ തൃക്കാക്കര യുഡിഎഫിന് ഇത്തവണ എളുമാകില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറ്റ് സംസ്ഥാനങ്ങളിലെ വിജയത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആം ആദ്മി ആരംഭിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊച്ചിയിൽ തുറന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ മത്സരിച്ച ആം ആദ്മി സ്ഥാനാർഥി അനിത പ്രതാപിന് 55000 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ മുഖം മിനുക്കിയെത്തുന്ന പാർട്ടി എത്ര വോട്ടുകൾ പിടിക്കുമെന്നത് നിർണായകമാണ്.
തൃക്കാക്കര മണ്ഡലത്തിൽ ഇതിനോടകം തന്നെ സാന്നിധ്യം അറിയിച്ച രാഷ്ട്രീയ പാർട്ടിയാണ് ട്വൻറി-20. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വൻറി 20യ്ക്കായി മത്സരിച്ച ഡോ. ടെറി തോമസിന് 13,773 വോട്ടുകൾ ലഭിച്ചിരുന്നു. പോൾ ചെയ്തതിൻറെ 10.25 ശതമാനം വരും ഇത്. 11.32 ശതമാനം വോട്ട് നേടിയ ബി ജെ പിയ്ക്ക് തൊട്ടുപിന്നിലാണ് ട്വൻറി-20 നിലവിൽ തൃക്കാക്കരയിലുള്ളത്. ഇതിന് പുറമെയാണ് വി -4 കൊച്ചിയുടെ സാന്നിധ്യം. മൂന്ന് പാർട്ടികളും കോൺഗ്രസ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയാൽ അത് ഗുണം ചെയ്യുക ഇടതുപക്ഷത്തിന് തന്നെയാണ്