തിരുവനന്തപുരം: കെഎസ്ഇബി (kseb) തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി (K Krishnankutty) നാളെ ചര്‍ച്ച നടത്തും. ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല. ചർച്ച ചെയ്ത് സമരം തീർക്കണോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്‍റെന്ന് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരും. എത്രദിവസം സമരം ചെയ്യാനും ശേഷിയുണ്ട്. ചർച്ചയുടേയും സമവായത്തിന്‍റെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കണം. പ്രതികാര നടപടി അംഗീകരിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നാളെ വൈദ്യുതി ഭവന്‍ വളയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അസോസിയേഷന്‍. ആയിരം പേര്‍ പങ്കെടുക്കും. ജനങ്ങളെ സമരം ബാധിക്കാതിരിക്കാൻ ശ്രമിക്കും. പക്ഷേ മാനേജ്മെന്‍റ് അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.
അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി വന്നേക്കും. കെഎസ്ഇബി ചെയർമാൻ ബി അശോക് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് വീണ്ടും പരസ്യമായി ആക്ഷേപം ഉയർത്തിയ സാഹചര്യത്തിലാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എം ജി സുരേഷ് കുമാർ ഈ ആരോപണം വീണ്ടും ഉയർത്തിയത്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നേരത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ച ശേഷവും അതേ ആക്ഷേപം തുടരുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.