തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിൽ എതിർപ്പറിയിച്ച പി ജയരാജനെ  തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്നും ഇ പി ജയരാജൻ പറഞ്ഞു. ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്തമല്ല. തെറ്റുകൾ ആവർത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. പി ജയരാജനാണ് സംസ്ഥാന സമിതിയിൽ പി ശശിയുടെ നിയമനത്തെ ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ നേരിട്ട് പി ശശിക്കെതിരെ തിരിഞ്ഞു. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന്പി ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞു. എന്നാൽ നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞത്. ജയരാജൻറെ എതിർപ്പ് നിൽക്കെയാണ് സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചത്.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിൻറെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.

LEAVE A REPLY

Please enter your comment!
Please enter your name here