കൊച്ചി: കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൈലേജില്ലാത്ത കെഎസ്ആർടിസി ബസുകൾ കൂട്ടിയിട്ട് നശിപ്പിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം. മൈലേജില്ലെങ്കിൽ ബസുകൾ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വിൽക്കുകയാണോ ചെയ്യേണ്ടത്. വാഹനം ഫിറ്റല്ലെങ്കിൽ ഉടനെതന്നെ വിൽക്കണമായിരുന്നു എന്നും കോടതി പറഞ്ഞു.
ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
പൊതുതാല്പര്യ ഹർജിയിന്മേലാണ് കോടതിയുടെ വിമർശനം. സംസ്ഥാനത്ത് വിവിധ യാർഡുകളിലായി നിരവധി കെ എസ് ആർ ടി സി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. അതിനു കാരണമായി കെ എസ് ആർ ടി സി പറയുന്നത് അവയ്ക്ക് മൈലേജില്ല എന്നാണ്. ഇങ്ങനെ എന്തിനാണ് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കോടതി ചോദിച്ചത്.