കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കൂടുതല്‍ വെട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. വധഗൂഢാലോചന കേസ് ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്തതും നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതും ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമായിയിരുന്നു. ബാലചന്ദ്രകുമാര്‍ പണം ലഭിക്കാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ദിലീപ് പറയുന്നു.

 
 

എന്നാല്‍ ബാലചന്ദ്ര കുമാറിനെതിരായ പീഡന കേസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. കോടതി കേസില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ആരംഭിച്ചു. കേസിന്റെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആലുവ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതി ആരോപിക്കപ്പെടുന്ന സംഭവം പത്ത് വര്‍ഷം മുമ്പാണ്. എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. ജോലി നല്‍കാമെന്ന് ബാലചന്ദ്ര കുമാര്‍ ഉറപ്പ് നല്‍കി. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡന ദൃശ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറഞ്ഞിരുന്നത്.

ദിലീപ് കേസില്‍ ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളില്‍ നിറയുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചതെന്ന് അവരുടെ അഭിഭാഷക വിശദീകരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കാണുന്ന വേളയില്‍ ഉടന്‍ താന്‍ മെസ്സേജ് അയക്കാറുണ്ടെന്നും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here