കോട്ടയം: അയര്‍ക്കുന്നം പാദുവയില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കപ്പടിയില്‍രാജമ്മ (65) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മകള്‍ രാജശ്രീ (40) യെ പൊലീസ് കസ്റ്റഡിയില്‍എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകള്‍ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി മകള്‍ രാജശ്രീ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് സംഭവം നടന്നത്. വീട്ടില്‍നിന്നും ഒച്ചയും ബഹളവും കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജമ്മയെ കണ്ടത്. വാക്കത്തിയുമായി വീട്ടിനുളളില്‍ നില്‍ക്കുന്ന രാജശ്രീയെയും നാട്ടുകാര്‍ കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ രാജമ്മയെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവമറിഞ്ഞ് കോട്ടയം ഡിവൈഎസ്പി പി കെ സന്തോഷ് കുമാര്‍ , അയര്‍ക്കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. രാജമ്മയുടെ മറ്റുമക്കള്‍ ജോലിക്ക് പോയപ്പോഴായിരുന്നു അക്രമമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here