കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാൻ രണ്ടുവസംമാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രമുഖ നേതാക്കളെ രംഗത്തിറക്കിയാണ് യുഡിഎഫിൻറെ അവസാനഘട്ട പ്രചാരണം. മറുവശത്ത് എൽ ഡി എഫ് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ഓരോ വീടുകളിലുമെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതാക്കൾ. ആരോപണ പ്രത്യാരോപണങ്ങളുമായി തെരഞ്ഞെടുപ്പ് രംഗം സജീവമാകുമ്പോഴാണ് ഭവനസന്ദർശനവും നടക്കുന്നത്. 60 എം എൽ എ മാർക്കാണ് ഇടതുമുന്നണി ചുമതല നൽകിയിരിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിൽ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

ഇന്നലെ യുഡിഎഫിൻറെ പ്രധാന നേതാക്കളെല്ലാം തൃക്കാക്കര മണ്ഡലത്തിലുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ കെ ആന്റണി,  രമേശ് ചെന്നിത്തല, കെ മുരളീധരൻ, എം എം ഹസൻ, എൻ കെ പ്രേമചന്ദ്രൻ, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ജി ദേവരാജൻ, സി പി ജോൺ, മാണി സി കാപ്പൻ തുടങ്ങിയവരായിരുന്നു ഭവനസന്ദർശനത്തിന് എത്തിയത്. മണ്ഡലത്തിലെ 164 ബൂത്തുകളിലും ഉന്നത നേതാക്കളെത്തി ഉമ തോമസിനായി വോട്ടഭ്യർഥിച്ചു. രാവിലെ ഏഴു മുതൽ വൈകീട്ട് ആറ് വരെയായിരുന്നു ഭവനസന്ദർശന പര്യടനം.

സംസ്ഥാന ഭരണത്തെ ഒരു വിധത്തിലും ബാധിക്കാനിടയില്ലെങ്കിലും അഭിമാന പോരാട്ടമായാണ് ഇരുമുന്നണികളും ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസിന് വേണ്ടി ഘടകകക്ഷി നേതാക്കളെല്ലാം പ്രചാരണ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്ക് വിവിധ കാരണങ്ങളാൽ ഇന്നലെ ബൂത്തു സന്ദർശനത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇവരൊഴികെയുള്ള പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം ഓരോ ബൂത്തിൻറെയും ചുമതല ഏറ്റെടുത്ത് ഇന്നലെ മണ്ഡലത്തിൽ ഇറങ്ങി.

പ്രചാരണത്തിൻറെ അവസാനഘട്ടത്തിലാണ് യുഡിഎഫ് ബൂത്തുതല പ്രവർത്തനത്തിലേക്ക് കടക്കുന്നതെങ്കിൽ, എൽഡിഎഫ് ആദ്യം മുതലേ ഈ രീതിയിലാണ് പ്രചാരണം നയിക്കുന്നത്. പ്രധാന നേതാക്കൾക്ക് ബൂത്തുകളുടെ ചുമതല നൽകി, ലോക്കൽ തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്.  എം സ്വരാജിന് പുറമെ, മന്ത്രി പി രാജീവ്, ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് തന്ത്രങ്ങൾ മെനയുന്നത്. പൊതുസമ്മേളനങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി  മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.

ദിവസങ്ങൾക്ക് മുന്നേ ഭവന സന്ദർശനം ആരംഭിച്ച മന്ത്രിമാർക്ക് പുറമെ പൊതുയോഗങ്ങൾ സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണ്ഡലത്തിൽ സജീവമാണ്. ഇന്നലെ കാക്കനാട് എൻ ജി ഒ ക്വാട്ടേഴ്‌സിന് സമീപമായിരുന്നു മുഖ്യമന്ത്രിയുടെ പൊതുപരിപാടി. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, എം വി ഗോവിന്ദൻ, സജി ചെറിയാൻ, വി എൻ വാസവൻ, മുഹമ്മദ് റിയാസ്, വീണ ജോർജ്, വി അബ്ദുറഹ്‌മാൻ, എം പിമാരായ എളമരം കരീം എ എം ആരിഫ്, ഘടകക്ഷി നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെബി ഗണേഷ്‌കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണ രംഗത്തുണ്ടായിരുന്നു.

ബി ജെ പി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും മണ്ഡലത്തിൽ ചൂടുപിടിച്ച പ്രചാരണത്തിലാണ്. താര പ്രചാരകനായി ഇന്നലെ മുതൽ സുരേഷ് ഗോപിയും തൃക്കാക്കരയിൽ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here