കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്തിന് കൃത്യസമയത്ത് പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് കെകെയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെകെയുടെ മൃദയത്തില്‍ ഒന്നിലധികം ബേ്‌ളാക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുളള ഓക്‌സിജന്‍ നിലയ്ക്കാത്തതിനാല്‍ നെഞ്ചില്‍ ശക്തമായി അര്‍ത്തിയും ശ്വാസം നല്‍കിയും ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ഹൃദയ ധമനികളില്‍ പലയിടങ്ങളില്‍ ബ്ലോക്കുണ്ടായിരുന്നതാണ് കൈയ്ക്കു വേദന അനുഭവപ്പെടാന്‍ കാരണമായത്. പക്ഷേ ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണെന്നു തെറ്റിദ്ധരാരണയിലായിരുന്നു കെകെ. അതിനാല്‍ കെകെ വളരെയധികം അന്റാസിഡുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കെകെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും അന്റാസിഡുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്‍ക്കത്തയിലെ സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ കെകെയ്ക്ക് ഹൃദയാഘാതമുണ്ടാകാന്‍ കാരണമായതെന്നും ഡോക്ടര്‍ പറയുന്നു. സംഗീതപരിപാടി നടന്ന സ്ഥലത്തെ എയര്‍ കണ്ടീഷനര്‍ വേണ്ടപോലെ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കടുത്ത ചൂടില്‍ കെകെ മണിക്കൂറുകളോളം പാടിയ ശേഷം മടങ്ങുകയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. കൂടാതെ ആളുകര്‍ തിങ്ങി നിറഞ്ഞ ഓഡിറ്റോറിയത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയര്‍ എസ്റ്റിന്‍ക്യുഷന്‍ ഉപയോഗിച്ചതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹോട്ടലില്‍ ഫോറന്‍സിക് പരിശോധന നടത്തിയ സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെകെ താമസിച്ചിരുന്ന ഒബറോയി ഗ്രാന്‍ഡ് ഹോട്ടലില്‍ കുഴഞ്ഞു വീണു മരിച്ചത്.