തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് കണ്ണീർവാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. ചിതറി ഓടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
പോപ്പുലർഫ്രണ്ട് പ്രവർത്തകരെ കള്ളക്കേസിൽ കുരുക്കി ജയിലിലടക്കുന്നുവെന്നാരോപിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച മാർച്ച് തടയാനായി ദേവസ്വം ജംഗ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് തള്ളിമാറ്റാനായി സമരക്കാർ ശ്രമിച്ചു, ഇതോടെ ജലപീരങ്കി പ്രയോഗിച്ചുതുടങ്ങി. ആയിരത്തിലേറെ പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. ആലുപ്പുഴയിലെ വിവാദ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ 31 പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആർ എസ് എസിന്റെ തിരക്കഥയ്‌ക്കൊത്ത് സർക്കാർ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മാർച്ച് പ്രഖ്യാപിച്ചത്.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും നാല് റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയിട്ടില്ല. ആദ്യഘട്ടത്തിൽ ചിതറിയോടിയവർക്കാണ് പരിക്കേറ്റത്.