ന്യൂഡൽഹി: ‘ലീഡർ’ തർക്കം കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് രമേശ് ചെന്നിത്തല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ നേട്ടമാണ്. അതിന്റെ മേന്മ കളയാൻ ആരും ശ്രമിക്കരുത്. നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘ലീഡർ’ ആയി ചിത്രീകരിച്ചുള്ള പ്രചാരണം കോൺഗ്രസ് നേതാക്കളിൽ ശക്തമായിരുന്നു. സതീശനെ ലീഡർ എന്ന് വിശേഷിപ്പിച്ചുള്ള ഫ്‌ളക്‌സുകൾ പലയിടത്തും ഉയർന്നതോടെ കോൺഗ്രസിലെ ഒരു വിഭാഗത്തിൽ അതൃപ്തി രൂക്ഷമാണ്. ഇതിനിടെയാണ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തല രംഗത്തുവന്നത്.

മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും ചെന്നിത്തല രംഗത്തുവന്നു. പ്രവാചകനെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശം ഇന്ത്യയുടെ അന്തസ് ഇല്ലാതാക്കി. സംഭവത്തിൽ അപമാനഭാരത്താൽ തല കുനിക്കേണ്ടി വന്നു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലീഡർ വിശേഷണം വിവാദമായതോടെ വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. ലീഡർ എന്ന വിശേഷണത്തിന് അർഹനായി കേരള രാഷ്ട്രീയത്തിൽ കെ കരുണാകരൻ മാത്രമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ ലീഡറല്ലെന്നും ലീഡർ വിളിയിലും ക്യാപ്റ്റൻ വിളിയിലും വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. തൻറെ മാത്രം ഫ്‌ളക്‌സ് വെക്കുന്നത് ശരിയല്ല, അങ്ങനെയെങ്കിൽ എല്ലാവരുടെയും ഫോട്ടോയുള്ള ഫ്‌ളക്‌സ് വെക്കണമെന്നും സതീശൻ പറഞ്ഞു. വിവാദങ്ങൾക്ക് സാധ്യതയുള്ളതിനാൽ തന്റെ ചിത്രമുള്ള ഫ്‌ളക്‌സ് നീക്കം ചെയ്യണമെന്ന് പ്രവർത്തകർക്ക് വി ഡി സതീശൻ നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here