കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സിപിഎം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ വീടിനകത്ത് കയറി വാതില്‍ അടയ്‌ക്കേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ തേരോട്ടം ജനങ്ങളുടെ നെഞ്ചത്ത് കൂടിയാണ്.

യു ഡി എഫ് സംഘര്‍ഷത്തിന് പോകാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും. പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി ആരാണ്, മഹാരാജാവാണോ, മഹാരാജാക്കന്‍മാര്‍ക്ക് പോലും ഉണ്ടായിരുന്നില്ലല്ലോ ഇത്രയും വലിയ സംരക്ഷണം.

ഇത്രയും വലിയ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അനങ്ങുന്നില്ല. രമേശ് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ വി.ഡി സതീശന്റെയോ കള്ളപ്പണം അമേരിക്കയിലേക്ക് അയച്ചെന്നല്ല ഷാജ് കിരണ്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പണം അയച്ചെന്നാണ് പറഞ്ഞത്. അയാളെ ഒന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യമെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here