കോട്ടയം : സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസത്തിനകം രാജിവെക്കുമെന്നു മുൻ എംഎൽഎ പി സി ജോർജ്. മുഖ്യമന്ത്രിയുടെ മനസ് എത്ര മാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പ് ഷർട്ട് ധരിച്ചാണ് ജോർജ് കോട്ടയം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിന് എത്തിയത്.

ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം. മുഖ്യമന്ത്രിയുടെ സ്വർണക്കള്ളക്കടത്തും താൻ നടത്തിയതെന്ന് പറയുന്ന ഗൂഢാലോചനയും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പി സി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും കേരളത്തിൽ അങ്ങോളമിങ്ങോളം ഉയരുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here