കൊച്ചി: മഴക്കാലമായതോടെ കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞതിനെതിരെ വിമർശനവുമായി ഹൈക്കോടതി. പശവെച്ചൊട്ടിച്ചാണോ റോഡ് നിർമിക്കുന്നതെന്ന് ചോദിച്ച കോടതി കോർപ്പറേഷൻ സെക്രട്ടറിയടക്കം മറുപടി പറയണമെന്ന് നിർദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ പരിഗണനയിൽ നേരത്തെ തന്നെയുളള ഹർജിയാണ് പരിഗണിച്ചത്. കൊച്ചി കോർപ്പറേഷനെയും പൊതുമരാമത്ത് വകുപ്പിനേയും ശകാരിച്ച കോടതി റോഡ് തകർന്നതിൻറെ പ്രാഥമിക ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും കുറ്റപ്പെടുത്തി.
വേണ്ടിവന്നാൽ ഉദ്യോഗസ്ഥരെ വിളിപ്പിക്കും. പൊതുമരാമത്ത് റോഡുകളും നഗരസഭയുടെ കീഴിലുളള റോഡുകളും തകർന്നിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പായില്ല. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണ്. പലർക്കും ജീവൻ നഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസിനും കുറച്ചുകൂടി ഉത്തരവാദിത്വമുണ്ട്. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല. ഇക്കാര്യത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കോർപ്പറേഷൻ സെക്രട്ടറിയുമടക്കം മറുപടി പറയണമെന്നും കോടതി നിർദേശിച്ചു.