മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പിലായെന്ന് കാണിച്ച് പരാതിക്കാരിയായ ബംഗാൾ സ്വദേശിനിയും ബിനോയിയും ഒപ്പിട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

 

 

ഒത്തുതീർപ്പ് കരാറിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്‌ ഇപ്പോൾ. രേഖയിൽ കുട്ടി തന്റേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ കരുതിയാണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും രേഖയിലുണ്ട്.

 

ബലാത്സംഗം അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ കുറ്റപത്രത്തിലുള്ളതിനാൽ ഒത്തുതീർക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിനോയിയും പരാതിക്കാരിയും വിവാഹിതരായതാണോ എന്ന് കോടതി ചോദിച്ചിരുന്നു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും മറുപടി നൽകി. ഇക്കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി നിർദേശിച്ചു.

 

ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചന്ന് ആരോപിച്ച് യുവതി 2019 ജൂൺ 13നാണ് ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.തുടർന്ന് ഡി എൻ എ പരിശോധന നടത്തിയിരുന്നു. ഈ ഫലം കഴിഞ്ഞ രണ്ട് വർഷമായി സീൽ ചെയ്ത കവറിൽ ബോംബെ ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here