കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേയ്ക്ക് എത്തും.

നടൻ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേർത്തതും ശരത്തിനെ പ്രതിയാക്കിയിട്ടുണ്ട് എന്നതുമാണ് അധിക കുറ്റപത്രത്തിൽ കൂടുതലായുള്ളത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കാവ്യാമാധവനെ കേസിൽ പ്രതി ചേർത്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണത്തിൽ അഭിഭാഷകർക്കെതിരെ ആരോപണം ഉയർത്തിയിരുന്നെങ്കിലും കേസിൽ അവരെയും പ്രതികളൊ സാക്ഷികളൊ ആയി ചേർത്തിട്ടില്ല.

പത്തു ദിവസം കഴിഞ്ഞു കേസ് പരിഗണിക്കും എന്നു ആദ്യം കോടതി അറിയിച്ചെങ്കിലും പിന്നീട് 27നു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്ത ശേഷമായിരിക്കും കേസ് 27നു വിചാരണക്കോടതി പരിഗണിക്കുക. മറ്റു പ്രതികൾക്കൊപ്പം ശരത്തിനെ പ്രതി ചേർത്തു വിചാരണ നടത്തുന്നതിനാണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്.

ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ഉൾപ്പടെ 102 സാക്ഷികളെ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. നടി കാവ്യ മാധവൻ, മഞ്ജു വാരിയർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here