ഇരിട്ടി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഉൾപ്പെടെ വളർത്തു പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ്‌രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമാസത്തേക്ക് പ്രഖ്യാപിച്ച വിലക്ക് മറികടന്ന് കർണാടകയിൽ നിന്നടക്കം മാംസം കടത്തുന്നു. ഇത്തരത്തിൽ അതിർത്തി കടത്തിയ പന്നിമാംസം കൂട്ടുപുഴയിൽ മൃഗ സംരക്ഷണ വകുപ്പ് പിടികൂടി.

ബിഹാറിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിലേക്ക് എത്തിക്കുന്ന പന്നികളെ കശാപ്പു ചെയ്ത്‌ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയിൽ വച്ച് പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചത്. കർണ്ണാടകയിൽ നിന്നും കൂട്ടുപുഴ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നു പന്നിയിറച്ചി . രോഗബാധയെത്തുടർന്ന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പന്നി കടത്തുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കൂട്ടുപുഴയിലെ ഒരു ഇറച്ചി വിൽപ്പനശാലയിൽ ഇറക്കുന്നതിനിടയിലാണ് സംഭവം. തുടർന്ന് ഈ വാഹനം മൃഗസംരക്ഷണ അധികൃതർ എത്തി ചെക്ക്‌പോസ്റ്റിലേക്ക് മാറ്റി.ഇരിട്ടിയിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. മലയോരത്തെ വിവിധയിടങ്ങളിലെ ഇറച്ചി കടകളിൽ നൽകാൻ കൊണ്ടുപോവുന്നതായിരുന്നു മാംസമെന്ന് ഇവർ പറഞ്ഞു. 150 രൂപ നിരക്കിൽ നൽകുന്ന ഇറച്ചി 300 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റഴിക്കുന്നത്.

പിഗ്ഗ് ഫാർമേഴ്സ് ഭാരവാഹികളായ ജോസ് മാത്യു, സനിൽ സേവ്യർ, ഇ. എസ്. വിനോദ്, ബിനോയ്, രാജുകേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കർണ്ണാടകത്തിൽ നിന്നും പന്നിയിറച്ചിയുമായെത്തിയ വാഹനം തടഞ്ഞ് മൃഗസംരക്ഷണവകുപ്പ് അധികൃതരെ ഏൽപ്പിച്ചത്. എല്ലാദിവസവും ജാഗ്രതാ സമിതിയുടെനേതൃത്വത്തിൽ അനധികൃത പന്നി കടത്ത് തടയാൻ പരിശോധന നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here