തൃശൂര്‍ : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ അടുത്തേക്ക് പോകുന്ന യാത്രയില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്താണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം നടന്നത്. ശരത്തിന്റെ ഭാര്യയെ പ്രസവത്തിനായി കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു പ്രസവതീയതി പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമുണ്ടായ കുഞ്ഞിനെ കാണാന്‍ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുത്ത് ആശുപത്രിയിലേക്ക് പോകുന്ന യാത്രയില്‍ ആണ് അപകടം.

ശരത്തും സുഹൃത്ത് അനുരാഗും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വീട്ട് വെട്ടികടവ് റോഡില്‍ പള്ളിക്ക് സമീപത്തുള്ള പോസ്റ്റിലും ശേഷം മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സുഹൃത്ത് മങ്ങാട് ആന ചത്തങ്ങാടി ചൂല്‍പുറത്ത് വീട്ടില്‍ അനുരാഗ് ചികിത്സയിലാണ്. പഴഞ്ഞി ചിറക്കല്‍ സെന്ററില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു ശരത്ത്. ഇന്നലെ ഭാര്യ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ കാണാതെയാണ് ശരത്ത് യാത്രയായത്. മൃതദ്ദേഹം പോസ്റ്റ് മാര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here