കനത്ത മഴ :പത്തനംതിട്ട ജില്ലയില്‍ അടിയന്തിരമായി മാറ്റി പാര്‍പ്പികേണ്ട ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി :കോന്നി താലൂക്കില്‍ 25 സ്ഥലം, റാന്നി : 9 , കോഴഞ്ചേരി 2 : അടൂര്‍ :8

evacuation 1.8.22    

ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത
കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററാണ്. അതിനാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 60 മുതല്‍ 120 സെമി വരെ ഉയര്‍ത്തി 100 മുതല്‍ 200 ക്യുമെക്‌സ് വരെ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റേയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതുസാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.


മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
കൂടാതെ തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, നദികളിലൂടെയുള്ള കടത്ത് എന്നിവ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ പൂര്‍ണമായും നിരോധിച്ചു. കോവിഡ് 19 ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി സ്വീകരിക്കും.

ദുരന്തനിവാരണ പ്രവര്‍ത്തനം:
ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുന്നതു തടഞ്ഞ് ഉത്തരവ്

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടു പോകുന്നത് തടഞ്ഞ് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇതുപ്രകാരം എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകണം. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ ഉത്തരവിന് പ്രാബല്യമുണ്ട്. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസീല്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്‍കി. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

പൂര്‍ണ്ണമായ ലിസ്റ്റ് 

evacuation 1.8.22    

LEAVE A REPLY

Please enter your comment!
Please enter your name here