കൊച്ചി: സീറോ മലബാർ സഭ തർക്കത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്താണ് വിമതർ ബിഷപ്പിനെ തടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ആൻഡ്രൂസ് താഴത്തിൻറെ കാലു തല്ലിയൊടിക്കുമെന്നായിരുന്നു വിമത വിഭാഗത്തിൻറെ ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതർ അധിക്ഷേപിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടർന്ന് വന്ന കുർബാന പരിഷ്‌കരണം, തർക്കങ്ങൾ എന്നിവയ്‌ക്കൊക്കെ തുടർച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആൻറണി കരിയിലിനെ മാറ്റിയത്. സിനഡിൻറെ ആവശ്യപ്രകാരം വത്തിക്കാൻ നേരിട്ട് ഇടപെട്ടായിരുന്നു നടപടി. അതിനു ശേഷമാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി തൃശ്ശൂർ ആർച്ച് ബിഷപ് ആയിരുന്ന മാർ ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്.  അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങൾ വിമതവൈദികർക്കൊപ്പം നിൽക്കുന്നു എന്ന ആക്ഷേപം ഉയർത്തിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചതും ഇത്തരത്തിൽ അധിക്ഷേപിച്ചതും. അധിക്ഷേപങ്ങളെല്ലാം നേരിടുമ്പോഴും അക്ഷോഭ്യനായാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചത്. ഇതെല്ലാം തന്നെ ചുമതലയിൽ നിയോഗിച്ചവരെ അറിയിക്കാമെന്ന് പറഞ്ഞ് മടങ്ങി പോകുകയായിരുന്നു.

ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാൻ എത്തിയപ്പോഴായിരുന്നു ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരായ പ്രതിഷേധവും ഭീഷണിയും. അടിച്ചേൽപ്പിച്ചാലും ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും നടപ്പാക്കില്ലെന്ന് കാണാനെത്തിയവർ നിലപാടെടുത്തു. ഇതിനിടെ മുൻ ബിഷപ്പ് ആൻറണി കരിയിൽ പുറത്തുവിട്ട കത്ത് പിൻവലിക്കാൻ ബിഷപ്പ് താഴത്ത് സമ്മർദ്ദം ചെലുത്തുന്നുവെന്ന് സംഘടന പ്രതിനിധികൾ ആരോപിച്ചു. ഇതോടെ കാണാനെത്തിയവരിൽ ഒരു വിഭാഗം താഴത്തിനെതിരെ തിരിയുകയായിരുന്നു.

പ്രതിഷേധം കനത്തതോടെ ഇക്കാര്യങ്ങളെല്ലാം സിനഡിനെ അറിയിക്കാമെന്ന് ബിഷപ്പ് താഴത്ത് നിലപാടടെുത്തു. ഇതിന് പിന്നാലെ കർദ്ദിനാൾ അനുകൂലികൾ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയപ്പോൾ കൂരിയയുടെ ചുമതല വഹിക്കുന്ന വൈദികർ പൊലീസിനെ വിളിക്കാതിരുന്നത് വിമതരെ സഹായിക്കാനാണെന്ന് ആരോപിച്ച് ഇവരും പ്രതിഷേധിച്ചു. ഭൂമി വിവാദം അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വത്തിക്കാൻ നേരിട്ടുള്ള ഇടപെടൽ തുടങ്ങിയതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപയിൽ പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമാകുന്നത് സിനഡിന് തലവേദനയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here