പുതിയ ചുമതല ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രിയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ്. മുമ്പും പാർട്ടി ഏൽപ്പിച്ച ചുമതലകൾ കഴിവിന്റെ പരമാവധി നന്നായി നിറവേറ്റാൻ ശ്രമിച്ചിരുന്നു. മഹത്തായ കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് നീതിയുക്തമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്പീക്കർ പദവിയിൽ ഇരുന്ന 16 മാസത്തെ അനുഭവം വളരെ വിലപ്പെട്ടതാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായില്ലെങ്കിലും, മറ്റുള്ള രാഷ്ട്രീയങ്ങളിൽ ഇടപെട്ടിരുന്നു. ചെന്നൈയിൽ പോയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും അനുഗ്രഹം വാങ്ങാനല്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ, ചികിത്സാർത്ഥം ചെന്നൈയിലേക്ക് പോയ അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സഭാ സമ്മേളനവസാനിച്ച ഉടൻ അദ്ദേഹത്തെ കണ്ടതെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.
മന്ത്രി എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചത്. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്.