കോട്ടയം: ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡൻറും മുൻ വനം വകുപ്പ് മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെൻററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെയ്ക്കും.
സംസ്‌കാരം നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെൻറ് തോമസ് പള്ളിയിൽ നടക്കും. പ്രവിത്താനം ആദോപ്പള്ളിൽ കുടുംബാംഗം ആയ മോളിയാണ് ഭാര്യ
കോൺഗ്രസ്സ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാർട്ടിയിലെത്തിയ പ്രൊഫ. എൻ എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻറെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറിൽ അതിൻറെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോർജിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. എം പി വീരേന്ദ്രകുമാർ ഒറ്റ ദിവസം മാത്രം മന്ത്രിയായതിന് ശേഷം അത്യന്തം നാടകീയമായ ചില സംഭവങ്ങൾക്കൊടുവിൽ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു എൻ എം ജോസഫ്.