പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ സാങ്കേതിക തകരാറിലായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. സെക്കന്‍ഡില്‍ ഇരുപതിനായിരം ഘനയടി വെളളം പെരിങ്ങല്‍കുത്തിലേക്ക് ഒഴുകി . ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ട്.
അതിരപ്പിള്ളിയിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും ചാലക്കുടിപുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. രാവിലെ പരിശോധനകള്‍ക്ക് ശേഷം തകരാര്‍ പരിഹാരശ്രമങ്ങള്‍ ആരംഭിക്കും. ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടർ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു.