കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നതായി സൂചന. 2008 മുതൽ പെരുമ്പാവൂരിൽ താമസിച്ചിരുന്ന സമയത്ത് ഇയാൾ മോർച്ചറി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നും ഇക്കാലത്ത് പോസ്റ്റുമോർട്ടം നടപടികൾ കണ്ട് പഠിച്ചിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.
നരബലിയ്ക്കിരയായ സ്ത്രീകളെ വെട്ടിമുറിക്കാനുള്ള നിർദേശങ്ങൾ ദമ്പതികളായ ഭഗവൽസിങ്ങിനും ലൈലയ്ക്കും നൽകിയത് മുഹമ്മദ് ഷാഫിയെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്വേഷണമാണ് ഷാഫിയുടെ മുൻകാല പ്രവർത്തനങ്ങളിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
അതേസമയം, ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുന്നതിന് ദമ്പതികളുമായി ബന്ധപ്പെടുന്നതിന് ഷാഫി ഉപയോഗിച്ച അക്കൗണ്ട് ഉൾപ്പെടെ തുറക്കേണ്ടത് ആവശ്യമാണ്.
‘ശ്രീദേവി’ എന്ന പേരിലുള്ള അക്കൗണ്ട് ഷാഫി ഭാര്യയുടെ പേരിലുള്ള ഫോണിലാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോൺ വഴക്കിനിടെ തല്ലിപ്പൊട്ടിച്ചെന്നാണ് ഷാഫിയും ഭാര്യയും പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും മുഖവിലയക്ക് എടുത്തിട്ടില്ല. അക്കൗണ്ട് വീണ്ടെടുക്കുന്നതിനായി പോലീസ് ഫെയ്സ്ബുക്കുമായും ബന്ധപ്പെട്ടിട്ടുണ്ട്