ഇലന്തൂർ ഇരട്ട നരബലി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതൽ ആളുകൾ രംഗത്ത്. ഷാഫി കൂടുതൽ പണം വാഗ്ദാനം ചെയ്‌തെന്ന് കടവന്ത്രയിൽ ലോട്ടറി വിൽക്കുന്ന എഴുപത് വയസ്സുകാരി പറയുന്നു. കൂടുതൽ പണം ലഭിക്കുന്ന തൊഴിൽ ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ഷാഫി ഒരിക്കൽ ചോദിച്ചുവെന്നും എന്നാൽ നിലവിലെ വരുമാനത്തിൽ താൻ തൃപ്തയാണെന്നും എഴുപതുകാരി മറുപടി നൽകി. ( shafi tried to trap another lottery seller )
നരബലി കേസിൽ ഷാഫി പ്രതിയെന്ന വാർത്ത കേട്ടതോടെ ഞെട്ടലുണ്ടായി. ലൈലയെയും ഭഗവൽ സിംഗിനെയും കടവന്ത്രയിൽ കണ്ടതായും ലോട്ടറി വിൽപ്പനക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. ‘ഒരു ദിവസം അവിടെ നിന്ന് ടിക്കറ്റ് എടുത്തു. ആദ്യം അഞ്ച് എണ്ണം എടുത്തു. എന്നിട്ട് പോയി. തിരിച്ചു വന്നിട്ട് ചായയും കുടിച്ചിട്ട് ചോദിച്ചു ഇത് മാത്രമുള്ളോ ജോലി? കരിക്കും ലോട്ടറിയും മാത്രമാണോ ? വേറെ ഒന്നും ഇവിടെ നിൽക്കണില്ലേ എന്നൊക്കെ ചോദിച്ച് സംസാരിച്ച് അങ്ങ് പോയി. അതുകഴിഞ്ഞ് പിന്നെ രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞ് അതിലെ വരികയും പോവുകയും ഒക്കെ ചെയ്യുമായിരുന്നു. പിന്നെ ഒരു ദിവസം വന്നിട്ട് എന്നോട് ചോദിച്ചു. ചേച്ചിക്ക് വേറെ എന്തെങ്കിലും താല്പര്യം ഉണ്ടോ ചെയ്യാനെന്ന്. ഞാൻ പറഞ്ഞു ഇല്ല, എനിക്ക് ഇതുമതി. എനിക്ക് പാടില്ലാത്തതാണ് കാലൊന്നും സുഖമില്ലാതെയാണ്. എനിക്ക് വേറെ ഒരു പരിപാടിയുമില്ല. ഈ ടിക്കറ്റും ഈ കരിക്കും വിറ്റുമുള്ള ചിലവ് നടന്നാൽ മതി. എനിക്ക് പെണ്മക്കൾ ഒന്നും ഇല്ല. എനിക്കെന്തോ അയാളെ കണ്ടിട്ട് ഒരു പന്തികേട് തോന്നി’- എഴുപതുകാരി പറഞ്ഞു. ഭഗവൽ സിംഗിനെയും ഈ എഴുപതുകാരി കണ്ടിട്ടുണ്ട്. ‘അതിലെ കൂടിയാണ് ഭഗവൽ സിംഗ് നടന്നു പോണേ. അതുപോലെ തന്നെ ലൈലയും. ചന്ദനക്കുറിയൊക്കെ തൊട്ട്, കാണാൻ നല്ല മിടുക്കിയാണ്.’