തിരുവനന്തപുരം: പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് ആശ്വാസം. തിരുവനന്തപുരം സെഷന്‍സ് കോടതി എല്‍ദോസിന് മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
പാസ്‌പോര്‍ട്ടും ഫോണും ഹാജരാക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും രാജ്യം വിടരുതെന്നും കോടതി നിര്‍ദേശിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇടരുതെന്നും നിര്‍ദേശിച്ചു
പരാതിക്കാരി വിശ്വാസിക്കാന്‍ കൊള്ളാത്തയാളാണെന്ന് മുന്‍ പോലീസിന്റെ പകര്‍പ്പുകള്‍ എല്‍ദോസ് കുന്നപ്പിള്ളി കോടതിയില്‍ ഹാജരാക്കിയിരുന്നു. സി.ഐ, എസ്.ഐ എന്നിവര്‍ക്കും മുന്‍ ഭര്‍ത്താക്കന്മാര്‍ക്കും എതിരെ പരാതിക്കാരി മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരി ആദ്യം ബലാത്സംഗ പരാതി നല്‍കിയിരുന്നില്ല. പിന്നീട് ബ്ലാക്ക് മെയിലിന്റെ ഭാഗമായാണ് ബലാത്സംഗ പരാതി നല്‍കിയതെന്നും എല്‍ദോസ് വാദിച്ചു.
എന്നാല്‍ എല്‍ദോസ് ഉന്നത സ്വാധീനമുള്ള ആളാണെന്നും പദവികള്‍ എല്ലാം മാറ്റിവച്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഫോണുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യുഷന്‍ അറിയിച്ചു. എല്‍ദോസ് ഫോണ്‍ വഴി തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവതിയും കോടതിയില്‍ അപേക്ഷ നല്‍കി. ഇതെല്ലാം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. യുവതിയ്‌ക്കെതിരായ മുന്‍കാല കേസുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള വാദമാണ് എല്‍ദോസിന്റെ അഭിഭാഷകന്‍ നടത്തിയത്. ഇതും കോടതി മുഖവിലയ്‌ക്കെടുത്തുവെന്നാണ് സൂചന.
അതിനിടെ, പരാതിക്കാരിയുമായി പോലീസ് എല്‍ദോസിന്റെ പെരുമ്പാവൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എല്‍ദോസിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്നും അന്ന് വീട്ടില്‍ സിസിടിവി കാമറകള്‍ ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.