തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിന്‍റെ നൂറാം ദിനമായ ഇന്ന് തുറമുഖനിര്‍മാണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി സമരസമിതി. വിഴിഞ്ഞത്ത് ബാരിക്കേഡ് മറിച്ചിട്ട് സമരക്കാർ പദ്ധതി പ്രദേശത്ത് പ്രവേശിപ്പിച്ചു. തുറമുഖ കവാടത്തിന്‍റെ പൂട്ട് തല്ലിത്തകർത്താണ് സമരക്കാർ അകത്ത് കയറിയത്.
കേരളത്തിന്‍റെ സമര ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിഷേധ സമരമാണ് വിഴിഞ്ഞത്ത് അരങ്ങേറുന്നത്. പോലീസ് ബാരിക്കേഡുകൾ സമരക്കാർ അറബിക്കടലിലെറിയുകയും ചെയ്തു. മുതലപ്പൊഴിയില്‍ നിന്ന് നൂറു കണക്കിനു വള്ളങ്ങള്‍ കടല്‍മാര്‍ഗം പോര്‍ട്ടിനടുത്തെത്തി. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫൊറോനകളുടെ നേതൃത്വത്തിലാണ് സമരം.
മുല്ലൂര്‍, വിഴിഞ്ഞം, മുതലപ്പൊഴി എന്നീ സ്ഥലങ്ങളിലായി ബഹുജന കണ്‍വന്‍ഷനും നടക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്ന്യസിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നുള്‍പ്പെടെയുള്ള ഏഴാവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ജൂലൈ 20നാണ് സമരം ആരംഭിച്ചത്.
സെക്രട്ടേറിയറ്റ് പടിയ്ക്കലാരംഭിച്ച സമരമാണ് പിന്നീട് തുറമുഖ നിര്‍മാണമേഖലയിലേക്ക് മാറ്റിയത്.