തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തു. കഷായം നല്‍കിയ ഷാരോണിന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയോട് രാവിലെ പത്ത് മണിയോടെ റൂറല്‍ എസ്.പി. ഡി.ശില്പയുടെ ഓഫീസിലേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്.പി. ശില്പയും എ.എസ്.പി. സുല്‍ഫിക്കറുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാറശ്ശാല സി.ഐ. അടക്കമുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. ഷാരോണ്‍ മരിച്ച ദിവസം പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദേഹാസ്വസ്ഥ്യംമൂലം പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസിനായിരുന്നില്ല. ഇന്ന് വിശദമായി തന്നെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എല്ലാ ആരോപണങ്ങളും പരിശോധിക്കും.

 

അതേസമയം മരണത്തില്‍ ഇതുവരെ ഒരു വ്യക്തത നല്‍കാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ പോലീസിനോ കഴിഞ്ഞിട്ടില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ മരണകാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്നാണ് പറയുന്നത്.

 

ഇതു വേഗത്തില്‍ ലഭ്യമാക്കണമന്നാവശ്യപ്പെട്ട് പരിശോധനാസംഘത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഷാരോണിന്റെ മരണകാരണം കണ്ടെത്തുന്നതിന് മെഡിക്കല്‍ സംഘത്തെ രൂപവത്കരിക്കുമെന്നും കഴിഞ്ഞദിവസം റൂറല്‍ എസ്.പി. പറഞ്ഞു.

 

പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടാണ് മെഡിക്കല്‍ കോളേജിലെത്തിയത്. 14-ന് പാറശ്ശാല ആശുപത്രിയിലാണ് ആദ്യം പോയത്. 15-ന് തൊണ്ടവേദനയ്ക്ക് വലിയതുറ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് 16-ന് ഒരു സ്വകാര്യ ആശുപത്രിയിലെ ഇ.എന്‍.ടി. ഡോക്ടറെയും കണ്ടു. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്.

ഇവിടെയൊന്നും കഷായം കുടിച്ച കാര്യം ഷാരോണ്‍ പറഞ്ഞില്ല. 19-ന് ഒപ്പമുണ്ടായിരുന്ന ആളാണ് കഷായം കുടിച്ച കാര്യം ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് 20-ന് മജിസ്‌ട്രേറ്റും 21-ന് പോലീസും മൊഴിയെടുത്തപ്പോഴും കഷായം കുടിച്ചതായി പറഞ്ഞെങ്കിലും ആരെയും സംശയമില്ലെന്നാണ് മൊഴിനല്‍കിയത്.

പെണ്‍സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോണ്‍ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്. കഷായത്തിന്റെയും ശീതളപാനീയത്തിന്റെയും ബോട്ടിലുകള്‍ സുഹൃത്തിന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here