രാത്രികാലങ്ങളിലെ ശബ്ദത്തോടെയുളള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഉത്തരവ് അയക്കാൻ ഹൈക്കോടതി നിർദേശം നൽകി.
വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. കേരളമാകെ നടപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്ഫോടകവസ്തു ലൈസൻസ് നൽകുന്നതിൽ ബാഹ്യപെടൽ അനുവദിക്കരുത്. സ്ഫോടകവസ്തുക്കൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചു.
പരവൂർ ദുരന്തം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ തന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കണം. പരവൂർ വെടിക്കെട്ടിനെക്കുറിച്ച് പൊലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നൽകണം. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഏതു പൊലീസുകാരനും ഇത് തടയാൻ അവകാശമുണ്ട്. ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യണമായിരുന്നു. റവന്യൂ സംവിധാനവും ഉണർന്നുപ്രവർത്തിച്ചില്ല. ഭാരവാഹികൾക്കൊപ്പം ഇവർക്കും ഉത്തരവാദിത്തമുണ്ട്. ഉത്തരവാദികൾക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റം ചുമത്തിയില്ലെന്നും ഹൈക്കോടതി ആരാഞ്ഞു. എത്ര വെടിമരുന്ന് ഉപയോഗിച്ചെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞില്ല.
വെടിക്കെട്ടിന് അനുമതി നൽകിയതിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു. സർവകക്ഷിയോഗം കൊണ്ട് എന്തുകാര്യമാണുള്ളത്. ഈ ഹർജിക്കായി വിഷുവിന് കോടതി സിറ്റിങ് നടത്താൻ തയാറാണ്. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ 10 ദിവസം ആവശ്യപ്പെട്ടു.
െവടിക്കെട്ട് നിയമം ലംഘിച്ചായിരുന്നുവെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഏഴു ചട്ടങ്ങളാണ് ലംഘിച്ചതെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകൾ പാലിച്ചില്ല. വെടിമരുന്ന് സൂക്ഷിക്കാൻ അനുമതി ഇല്ലായിരുന്നുവെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. വെടിക്കെട്ട് നിയന്ത്രിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ സിബിഐയെയും കേന്ദ്രസർക്കാരിനെയും ഹൈക്കോടതി കക്ഷിചേർത്തു. ഹൈക്കോടതി പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും കക്ഷി ചേർത്തിട്ടുണ്ട്.
ജസ്റ്റീസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണനും അനു ശിവരാമനുമടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ പ്രത്യേക സിറ്റിങിലാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ഉഗ്രസ്ഫോടന ശേഷിയുള്ള വെടിക്കോപ്പുകൾ നിരോധിക്കണമെന്ന ജസ്റ്റീസ് വി.ചിദംബരേഷിന്റെ കത്താണ് ഹൈക്കോടതി പൊതുതാൽപര്യ ഹർജിയായി സ്വീകരിച്ചത്.