പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനല്‍ കേസില്‍ പോലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ചര്‍ച്ചയാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി സംബന്ധിച്ച നടപടികളും കേസുകളും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനല്‍ കേസില്‍ പോലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ചര്‍ച്ചയാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

 

എന്നാല്‍ പോലീസിലെ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കേസ് അന്വേഷണങ്ങളില്‍ കാര്യക്ഷമതയോടെയാണ് പോലീസ് ഇടപെടുന്നത്. പാറശാല ഷാരോണ്‍ കൊലക്കേസും പത്തനംതിട്ട നരബലി കേസുമെല്ലാം സമീപകാലത്ത് പോലീസ് നേട്ടങ്ങളുണ്ടാക്കിയതാണ്. സൈബര്‍, സാമ്പത്തിക കേസുകളില്‍ അടക്കം പോലീസ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വിഴിഞ്ഞത്തടക്കം പോലീസിന്റെ സംയമനം മാതൃകാപരമായിരുന്നു. സമൂഹത്തോടൊപ്പം നില്‍ക്കുന്ന, രാജ്യത്ത് മികച്ച സേവനം ചെയ്യുന്ന പോലീസിനെ താറടിച്ച് കാണിക്കരുത്. അത് സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിന് മറുപടി നല്‍കിയ തിരുവഞ്ചൂര്‍, സ്ത്രീപീഡന കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതില്‍ പോലും പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായതായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ ആരോ തെറ്റ് ധരിപ്പിക്കുകയാണെന്നും അത്തരത്തിലുള്ള മറുപടികളാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതെന്നും അത്തരം തെറ്റിദ്ധാരണകളില്‍ മുഖ്യമന്ത്രി വീഴരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തൃക്കാക്കരയിലെ സിഐ ആയ സുനു ആറ് പീഡന കേസുകളില്‍ പ്രതിയാണ്. എന്നിട്ടും അയാളെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു വച്ചു. പിങ്ക് പോലീസ് പരാജയമായിത്തീര്‍ന്നു. കുറ്റകൃത്യങ്ങള്‍ അനേകമുണ്ടെങ്കിലും ഒമ്പത് ജില്ലകളില്‍ പിങ്ക് പോലീസ് ഒരു കേസ് പോലും എടുത്തിട്ടില്ല. തീവ്രമായ പ്രശ്‌നത്തിന് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. വഴിവിട്ട പൊലീസിനെ സര്‍ക്കാര്‍ കൂടി സംരക്ഷിച്ചാല്‍ പോലീസ് എവിടെപ്പോയി നില്‍ക്കുമെന്ന ചോദ്യവും തിരുവഞ്ചൂര്‍ ഉയര്‍ത്തി.

എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പോലീസ് ശാസ്ത്രീയമായി പരിശോധിച്ചാണ് നടപടി എടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇത്തരം കാര്യങ്ങളിലെല്ലാം പോലീസ് ഇടപെടല്‍ കാര്യക്ഷമമാണ്. 2016 മുതല്‍ പോലീസുകാര്‍ പ്രതികളായ 828 ക്രിമിനല്‍ കേസുകളുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്രിമിനല്‍ കേസുകളില്‍ പെട്ട 976 പോലീസുകാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 828 ആയി കുറഞ്ഞു. പോലീസിലെ ക്രിമിനലുകള്‍ കൂടുകയല്ല കുറയുകയാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

കസ്റ്റഡി മരണം സംഭവിച്ചാല്‍ അപ്പോള്‍ തന്നെ മറ്റ് ഏജന്‍സിയെ ചുമതല ഏല്‍പ്പിക്കുന്നുണ്ട്. അത് കര്‍ശന നടപടിയുടെ ഭാഗമാണ്. ആശ്രമം കത്തിച്ച കേസിലെ പ്രതികളേയും എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളേയും നിയമത്തിന് മുന്നിലെത്തിക്കാന്‍ പോലീസിന് കഴിഞ്ഞു. അവധാനതയോടെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ മറുപടി തള്ളിയ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here