തലശ്ശേരി: മയക്കുമരുന്ന് വിപണനത്തിന്റെ മുഖ്യ കേന്ദ്രങ്ങളായി തലശ്ശേരിയും മാഹിയും മാറുകയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെത്തുടർന്ന് എക്‌സൈസ് തലശ്ശേരി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാലിൽ അടയാളമിട്ട് മയക്കുമരുന്നുമായി തലശ്ശേരിയിലേക്കയച്ചത് ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ ‘ചേച്ചി’യാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, ഇവരെ ഉടൻ പിടികൂടുമെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. തലശ്ശേരിയിലെ ഒരു മാളിലാണ് കാലിൽ കോഡ് അടയാളമിട്ട് സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപയോഗിച്ചു മയക്കുമരുന്ന് കടത്തിയത്.
പ്രത്യേക കോഡും കാലിൽ കടത്തുകാരിയുടേതിന് സമാനമായ അടയാളവുമുള്ള മറ്റൊരു സ്ത്രീ ഇത് ഏറ്റു വാങ്ങിയിട്ടുണ്ടെന്നും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലും മാളിലെയും, സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
തലശ്ശേരിയിൽ നിരവധി സംഘങ്ങൾ സ്ലീപ്പിംഗ് സെല്ലുകളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസിനു ലഭിച്ച വിവരം. കാരിയർമാരായി പ്രവർത്തിക്കുന്നവരിൽ സ്ത്രീകളുമുണ്ടെന്നാണ് വിവരം.