ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുമായി കേന്ദ്രം.സിഗരറ്റ് ഉപഭോക്താക്കളില്‍ ഏറെയും ഒരു സിഗരറ്റ് മാത്രമായി വാങ്ങാനെത്തുന്നവരാണ്. ഈ പ്രവണതയാണ് രാജ്യത്തെ പുകയില വിരുദ്ധ പ്രചാരണത്തിന് തടസമാകുന്നതെന്ന നിലപാടിലേക്ക് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മറ്റി എത്തിച്ചേരുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുപാര്‍ശയില്‍ ബജറ്റ് സമ്മേളനത്തിന് മുന്‍പ് തന്നെ കേന്ദ്രം തീരുമാനമെടുത്തേക്കും.ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ ഒരുങ്ങുന്നതോടൊപ്പം വിമാനത്താവളങ്ങളില്‍ പുകവലിക്കാനുളള പ്രത്യേക സ്ഥലങ്ങള്‍ എന്ന സജ്ജീകരണങ്ങളും മാറ്റണമെന്ന് സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

നിലവില്‍ രാജ്യത്ത് സിഗരറ്റിന് 53 ശതമാനവും ബിഡിക്ക് 22 ശതമാനവും പുകരഹിത പുകയിലയ്ക്ക് 64 ശതമാനവുമാണ് ജിഎസ്ടി ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യ പുകയില ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനാണ് ഈ നിര്‍ദേശം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത്.

ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്ക് നിരാധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എല്ലാ വര്‍ഷവും ഇന്ത്യയില്‍ മരണമടയുന്നത് 3.5 ലക്ഷം പേരാണ്. ഇതില്‍ 46 ശതമാനം നിരക്ഷരും 16 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഇ- സിഗരറ്റിന്റെ വില്‍പ്പനയും ഉപയോഗവും മൂന്ന് വര്‍ഷം മുന്‍പ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം കേന്ദ്രം നിരോധിച്ചിരുന്നു. കൂടാതെ ഇത്തരം ലഹരി വസ്തുക്കളുടെ പരസ്യവും ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here