തിരുവനന്തപുരം: സോളാര്‍ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കേരളാ പോലീസ് അന്വേഷിച്ച് ഒന്നും കണ്ടെത്താത്തതു കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടത്. വൈര്യനിര്യാതന ബുദ്ധിയോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. തീയിൽ കാച്ചിയ പൊന്നുപോലെയാണ് നേതാക്കൾ ഇപ്പോൾ പുറത്തുവന്നതെന്നും സതീശൻ പറഞ്ഞു.
പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും സതീശൻ ചോദിച്ചു.
സ്വർണ ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. അതിന്റെ തെളിവാണ് ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി സമ്മാനിച്ചത്. റിസോർട്ട് വിവാദത്തിന്റെ വസ്തുത പുറത്തുകൊണ്ടുവരണം.
നാട്ടിൽ നടക്കുന്ന അഴിമതി അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയല്ലെന്നും സതീശൻ വ്യക്തമാക്കി.