ജെയിംസ് കൂടല്‍ (ചെയര്‍മാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ)
ഭാരതം കണ്ട മുഖ്യമന്ത്രിമാരില്‍ ഏറെ ജനപ്രീയനും സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയുമായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ രോഗാവസ്ഥയില്‍ പോലും രാഷ്ട്രീയ പ്രതിയോഗികള്‍ ചമച്ചുവിടുന്ന കുരമ്പുകള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചില ഓണലൈന്‍ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്ന ക്രൂര മനസുകളെ പൊതുസമൂഹം അടുത്തുകണ്ടു. ചികിത്സയുമായി ബന്ധപ്പെട്ട് കല്ലുവച്ച നുണകളാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാതെ അദ്ദേഹത്തിനെ പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്താനാണ് കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നത് എന്ന തരത്തിലാണ് വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയേയും കുടുംബാംഗങ്ങളെയും പ്രതിസ്ഥാനത്താക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണം എന്നത് ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും മുഖ്യമന്ത്രിയായി അതിവേഗം ബഹുദൂരം പിന്നിട്ട കളങ്കമില്ലാത്ത ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തെ ഇപ്പോഴും പ്രതിയോഗികള്‍ ഭയപ്പെടുന്നുവെന്നതിന് തെളിവാണ് ഇത്തരം ആരോപണങ്ങള്‍ എന്നുവേണം കരുതാന്‍.
ബംഗളൂരുവില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിച്ചുവെന്നും ഭാര്യയും മക്കളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നല്‍കാതെ പ്രാര്‍ത്ഥനയും മറ്റുമായി മുന്നോട്ടുപോകുകയാണെന്നുമുള്ള രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം ജനുവരി ഒന്നിനാണ് ഉമ്മന്‍ചാണ്ടി കേരളത്തിലെത്തിയത്. തൊണ്ടയിലായിരുന്നു രോഗബാധ. ജര്‍മ്മനിയിലെ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ലേസര്‍ ചികിത്സ നടത്തിയിരുന്നു. ചികിത്സ വളരെ ഫലപ്രദമായിരുന്നു. പൂര്‍ണ്ണ വിശ്രമത്തിലാദ്ദേഹം.
ആരെയും സന്ദര്‍ശനത്തിനായി കുടുംബം അനുവദിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്സ് വി ചാണ്ടിയും മികച്ച ചികിത്സ ലഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചതായി എന്നുള്ള വാര്‍ത്തകളും ചില മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യമാകെ ജനമനസില്‍ ഇടംനേടിയ കോണ്‍ഗ്രസിനെ അവമതിപ്പിലൂടെ തരംതാഴ്ത്താനും ഉമ്മന്‍ ചാണ്ടിയുടെ രോഗാവസ്ഥയെ ചിലര്‍ ഉപയോഗപ്പെടുത്തുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അതിജീവിച്ച പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ മനസാന്നിദ്ധ്യം ഇനിയും തകര്‍ന്നടിഞ്ഞിട്ടില്ലായെന്ന് ഈ രോഗകിടക്കയില്‍ കിടന്നും അദേഹം തെളിയിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുയേകേണ്ടതുണ്ട്.
പാര്‍ട്ടി നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ അവസ്ഥ പൊതുജനത്തിന് മുന്നില്‍ തുറന്നുകാട്ടണം. ചികിത്സ ക്രമീകരണങ്ങളെ കുറിച്ച് വ്യക്തമാക്കിയാല്‍ പൊതുജനത്തിനുള്ള ആശങ്കകള്‍ പരിഹരിക്കാനാകും. കെ.പി.സി.സി നേതൃത്വം ഈ കാര്യത്തില്‍ ഇടപെടീല്‍ നടത്തേണ്ടത് അനിവാര്യമാണ്. അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമാക്കി ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തുവന്നതോടെ എതിരാളികളുടെ വാ അടപ്പിക്കാന്‍ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണെന്നും ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബെംളൂരില്‍ ഡോ.വിശാല്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുളള ചികിത്സയാണ് ഇപ്പോള്‍ തുടരുന്നതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. അടുത്ത പരിശോധനയ്ക്കായി ബെംഗളൂരുവിലേക്ക് പോകാന്‍ തയാറെടുക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ചില മാധ്യങ്ങള്‍ നല്‍കിയ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.