തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരെ സിപിഎം അന്വേഷണം. റിസോർട്ട് വിവാദത്തിലാണ് ഇപിക്കെതിരെ അന്വേഷണം. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇപിയുടെ പരാതിയിലാണ് പി. ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പാർട്ടി സമിതിയെ നിയോഗിച്ചു.
അതേസമയം സംസ്ഥാന സമിതിയിൽ ഇപിയും പി. ജയരാജനും തമ്മിൽ ഏറ്റുമുട്ടി. ഇപി അനധികൃതസ്വത്ത് സന്പാദിച്ചെന്നായിരുന്നു പി. ജയരാജന്റെ ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇ.പി. ജയരാജൻ സമിതിയെ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ.പി. ജയരാജനെതിരെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉന്നയിച്ചത്. പിന്നാലെ, പി. ജയരാജന് അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികൾ പാർട്ടിക്കു ലഭിച്ചു. ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അപ്രതീക്ഷിതമായാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്.
പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.