കണ്ണൂർ: സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി. എടയന്നൂരിലെ സിപിഎം നേതാക്കളാണ് കൊലപാതകത്തിന് ആഹ്വാനം നൽകിയത്. എന്നാൽ ഇതിനു ശേഷം പാർട്ടി ഞങ്ങളെ കൈവിട്ടെന്നും തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റിൽ പറഞ്ഞു.

കൊലയ്ക്ക് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. ഞങ്ങൾ പെരുവഴിയിലുമായി. പാർട്ടി തള്ളിയതോടെയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതെ തിരുത്താൻ പാർട്ടി ശ്രമിച്ചില്ല. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ലെന്നും നേതാക്കളെ വെല്ലുവിളിച്ച് തില്ലങ്കേരി പറഞ്ഞു.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിലാണ് ആകാശിന്‍റെ കമന്‍റ് വന്നത്. ക്ഷമ നശിച്ചത് കൊണ്ടാണ് ഇപ്പോൾ ഇതൊക്കെ തുറന്നുപറയേണ്ടി വന്നതെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. 

അതേസമയം, സ്വർണക്കടത്ത് കേസുകളിലൂടെ കുപ്രസിദ്ധനായ അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതി ഉന്നയിച്ച് അർജുന്‍റെ ഭാര്യ അമല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്പെഷൽ ബ്രാഞ്ച് ഈ വിഷയം പരിശോധിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അർജുന്‍റെ സുഹൃത്ത് കൂടിയായ ആകാശ് തില്ലങ്കേരി സിപിഎം നേതാക്കൾക്കെതിരേ രംഗത്തെത്തിയത്.

ഭർതൃവീട്ടുകാർ കടുത്ത മാനസിക പീഡനമാണ് ഏൽപ്പിക്കുന്നതെന്നും നിർബന്ധപൂർവം ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് അമല ആരോപിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവതി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. താൻ ജീവനൊടുക്കിയാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം അർജുൻ ആയങ്കിയുടെ വീട്ടുകാർക്കാണെന്ന് യുവതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here