കണ്ണൂര്‍:വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളും മലയാളികളും അവഗണിക്കുകയായിരുന്നോ?. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ വന്നതോടെയാണ് കണ്ണൂര്‍ പേരാവൂര്‍ ചെങ്ങോത്ത് പൊരിന്നന്‍ രവിയുടേയും മോളിയുടേയും മകളായ ശ്രുതിമോള്‍(15) തൂങ്ങിമരിച്ചതെന്നാണ് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒറ്റക്കോളം വാര്‍ത്ത. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ശ്രുതിമോളെ ബുധനാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവെച്ചാണ് ശ്രുതിമോള്‍ ജീവനൊടുക്കിയത്.
വീടിന് സമീപത്തെ കൗമാരക്കാര്‍ക്കായുള്ള അങ്കനവാടിയില്‍ പങ്കെടുത്ത് വൈകീട്ട് മടങ്ങിയെത്തിയ ശേഷമാണ് ശ്രുതി ആത്മഹത്യ ചെയ്തത്. മറ്റ് കുട്ടികള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയെങ്കിലും ശ്രുതി പോയിരുന്നില്ല. സംഭവ സമയത്ത് അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിയാരം മെഡിക്കല്‍ കോളെജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നോട്ട്ബുക്കില്‍ ശ്രുതി എഴുതിയ മരണക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അധികൃതരുടെ ദളിത് വിരുദ്ധതയായിരുന്നു ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യയ്ക്കുള്ള കാരണം. രാജ്യമെമ്പാടും രോഹിത് വെമുലയുടെ മരണം വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ ഇങ്ങ് കേരളത്തില്‍ പട്ടിണികൊണ്ട് ഒരു കൗമാരക്കാരി ആത്മഹത്യ ചെയ്തിട്ടും ഒരുപക്ഷേ വികസിത സമൂഹം എന്ന് അഹങ്കരിയ്ക്കുന്ന മലയാളി അതില്‍ ആശങ്കപ്പെടുന്നില്ല. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു
സ്വപ്‌നങ്ങള്‍ക്ക് നിറംവയ്ക്കുന്ന പ്രായത്തില്‍ ഒരു കയറില്‍ ജീവനൊടുക്കേണ്ടി വന്നു ആ പെണ്‍കുട്ടി പഠിച്ചിരുന്നത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ് മരിയ്ക്കുന്നതിന് മുമ്പ് ശ്രുതി കുറിച്ച് വച്ചത്. ഇനിയും വിശപ്പ് സഹിയ്ക്കുവാന്‍ വയ്യെന്ന് എഴുതിവച്ച് അവള്‍ക്ക് ജീവനടുക്കേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഭരണകൂടത്തിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശ്രുതിയെ മരണത്തിന് വിട്ടുകൊടുത്തത് നമ്മുടെ ഭരണകൂടവും സമൂഹവും തന്നെയാണ്. ശ്രുതിമോള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വീട്ടില്‍ അച്ഛന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനും കൊട്ടിയൂരിലെ കശുമാവ് തോട്ടത്തില്‍ ജോലിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂടില്‍ പോലും ശ്രുതിയുടെ മരണവാര്‍ത്തയ്ക്ക് അത്ര പ്രാധാന്യം ലഭിയ്ക്കുന്നില്ല എന്നത് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണെന്നു
പറയേണ്ടിവരും.