ദുബൈ: ലോകത്തിലെ കോടീശ്വരൻമാരുടെ പട്ടിക ഫോബ്സ് മാഗസിൽ പുറത്തിറക്കി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഒന്നാമതെത്തിയപ്പോൾ ഇന്ത്യക്കാരിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡോ. ഷംഷീർ വയലിലാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ്, ബൈജു രവീന്ദ്രൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എസ്.ഡി ഷിബുലാൽ എന്നീ മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു.

ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടിയ മലയാളികളായ എം.എ യൂസഫലി, ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ, ബൈജു രവീന്ദ്രൻ, എസ്.ഡി ഷിബുലാൽ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

 

211 ശതകോടി ആസ്തിയുമായി ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾഡാണ് ലോകത്തെ ഏറ്റവും സമ്പന്നൻ (211 ശതകോടി ഡോളർ). ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനെ (180 ശതകോടി ഡോളർ) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അർനോൾഡ് ഒന്നാമതെത്തിയത്. 2,640 സമ്പന്നരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് (114 ശതകോടി) മൂന്നാമത്.

169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 83.4 ശതകോടി ആസ്തിയുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം മുകേഷിനെ മറികടന്ന് ഒന്നാമതെത്തിയ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇക്കുറി രണ്ടാമതായി. അദാനിയുടെ ആസ്തി 90 ശതകോടി ഡോളറിൽ നിന്ന് 47.2 ശതകോടി ഡോളറായി കുറഞ്ഞു. എച്ച്.സി.എൽ സഹസ്ഥാപകൻ ശിവ് നാടാറാണ് (25.6 ശതകോടി) മൂന്നാമത്. ലോറാങ്കിങിൽ ഇവർ യഥാക്രമം ഒമ്പത്, 24, 55 എന്നീ സ്ഥാനങ്ങളിലെത്തി.

മലയാളികളിൽ എം.എ. യൂസഫലി 530 കോടി ഡോളറുമായാണ് ഒന്നാമതെത്തിയത്. ലോകറാങ്കിങ്ങിൽ 497ാം സ്ഥാനത്താണ്. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (320 കോടി), ആർ.പി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (320 കോടി), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (300 കോടി), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (280 കോടി), ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (220 കോടി), ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ 210 കോടി), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ (180 കോടി), വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (100 കോടി) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മലയാളികൾ.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവു വന്നെന്നാണ് ഫോബ്‌സ് വിലയിരുത്തൽ. 254 പേർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ 150 സമ്പന്നർ പട്ടികയിൽ ആദ്യമായി ഇടം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here