കോഴിക്കോട്; എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്. കരള്‍ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നമുണ്ടെന്നും സ്ഥിരീകരിച്ചു. പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത് രപക്ത പരിശോധനയില്‍ ചില കാര്യങ്ങളില്‍ സംശയമുണ്ടായതിനാലാണ്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടര്‍മാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു.
പ്രതി ഷാറൂഖ് സെയ്‌ലി സംഭവത്തില്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. മറ്റൊരാള്‍ നല്‍കിയ ഉപദേശമാണ് തനിക്ക് പ്രേരണയായതെന്ന് പ്രതി മഹാരാഷ്ട്ര എടി എസി നോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് പറഞ്ഞത്.
കേരളത്തിലേക്ക് വരുമ്പോള്‍ മുംംബൈ വരെ തന്നോടൊപ്പം ഒരാളുണ്ടായിരുന്നതായി ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. എന്നാല്‍ തന്റെ കുബുദ്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കേരളത്തിലെ പൊലീസ് സംഘത്തിനോട് സെയ്ഫി പറഞ്ഞത്. എന്തിന് കേരളത്തിലെത്തി ആക്രമണം നടത്തി എന്നെതിനെക്കുറിച്ചും ഇയാള്‍ക്ക് വ്യക്തമായ മറുപടിയില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാള്‍ക്കെന്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് കരുതുന്നില്ല. ഇയാള്‍ കേരളത്തില്‍ മുമ്പ് എത്തിട്ടില്ലെന്നും പറഞ്ഞതും പൊലീസ് വിശ്വസിക്കുന്നില്ല.
ദില്ലിയില്‍ നിന്നും ട്രെയിന്‍ കയറിയത് കോഴിക്കോടേക്കുള്ള ജനറല്‍ കംപാര്‍ട്‌മെന്റില്‍ ടിക്കറ്റുമായാണ്. എന്നാല്‍ കേരളത്തില്‍ എവിടെ ഇറങ്ങിയതില്‍ വ്യക്തതയില്ല. കേരളത്തിലെത്തിയ ശേഷമാണ് മൂന്ന് കുപ്പി പെട്രോള്‍ വാങ്ങിയത്. കയ്യിലുണ്ടായിരുന്ന ലൈറ്ററുപയോഗിച്ചാണ് തീയിട്ടത്. ആക്രമണത്തിന് ശേഷം അതേ വണ്ടിയില്‍ തന്നെ കണ്ണൂരിലെത്തി പ്ലാറ്റ്‌ഫോമില്‍ ആരും കാണാതെ നിന്നു. പുലര്‍ച്ചെ ഒന്നേ നാല്പതിനുള്ള മരുസാഗര്‍ അജ മീര്‍ വണ്ടിയില്‍ കയറിയാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.