![sharukh.1.2116925](https://i0.wp.com/keralatimes.com/wp-content/uploads/2023/04/sharukh.1.2116925.jpg?resize=623%2C350&ssl=1)
കോഴിക്കോട്: എലത്തൂർ തീവയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ട്രെയിനിൽ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ലെന്നും മൂന്ന് പേരുടെ മരണത്തിൽ പങ്കില്ലെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മൂന്ന് പേരുടെ മരണത്തിൽ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നേരത്തെ കൊലക്കുറ്റം ചുമത്തിയിരുന്നു.
മട്ടന്നൂർ വരുവാക്കുണ്ട് സ്വദേശിയായ കെ.പി നൗഫീഖ്, മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരീപുത്രി സെഹ്റ ബത്തൂൽ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. ഇവർക്ക് പൊള്ളലേറ്റിട്ടില്ല. അപകടത്തെത്തുടർന്നുള്ള രക്തസ്രാവവും തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണ കാരണം.
തീപിടിത്തം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീവച്ചത് തന്റെ തോന്നലിന്റെ പുറത്താണെന്നായിരുന്നു പ്രതി ഇന്നലെ മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നിൽ തീവ്രവാദമാണോയെന്നാണ് പരിശോധിക്കുന്നത്. സംഭവത്തിന് പിന്നിൽ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നാണ് എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.