കണ്ണൂര്‍: ജംബോ, ജമിനി സര്‍ക്കസ് സ്ഥാപകന്‍ ജമിനി ശങ്കരന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം. സംസ്‌കാരം മറ്റന്നാള്‍ നടക്കും. ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളടക്കം 5 സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.

ഇന്ത്യന്‍ സര്‍ക്കസിനെ ലോക ശ്രദ്ധയില്‍ കൊണ്ടു വന്നവരില്‍ പ്രമുഖനായിരുന്നു ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍. 1951 ല്‍ ആണ് ജമിനി ശങ്കരന്‍ സൂറത്തിനടുത് ബില്ലിമോറിയില്‍ ജമിനി സര്‍ക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബര്‍ 2 ന് ജംബോ സര്‍ക്കസും തുടങ്ങി. കണ്ണൂര്‍ വാരത്ത് 1924 ജൂണ്‍ 13 ആയിരുന്നു ജനനം.

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരന്‍. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസിന്റെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത്.

മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് ശരവേഗത്തിലായിരുന്നു. പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here