ഇടുക്കി: ഒരു പകൽ നീണ്ടുനിന്ന അരിക്കൊമ്പൻ ദൗത്യം വിജയച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലേക്ക് കയറ്റി ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും കൊണ്ടു പോയി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റാൻ കഴിഞ്ഞത്. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യം വിജയത്തിലേക്ക് എത്തിക്കാനായത്.അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റുമെന്നാണ് സൂചന.
സിങ്കുകണ്ടം സിമന്‍റ് പാലത്തിന് സമീപം വെച്ചാണ് അരിക്കൊമ്പനെ ആദ്യം മയക്കുവെടി വെച്ചത്. മയങ്ങാതിരുന്നതോടെ വീണ്ടും മയക്കുവെടിവെച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് മിഷൻ അരിക്കൊമ്പൻ നടത്തിയത്. ലോറിയിൽ കയറ്റുന്നതിനിടെ കുങ്കിയാനകളെ ആക്രമിക്കാനും അരിക്കൊമ്പൻ ശ്രമം നടത്തി.
ചോലവനങ്ങൾക്കിടയിൽവെച്ചാണ് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കൊമ്പനെ വെടിവെച്ചത്. സൂര്യനെല്ലി ഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്ന് മാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്.