മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ. കേരള ചീഫ് സെക്രട്ടറി സ്ഥാനം ടോം ജോസഫ് യാക്കോബായ വിഭാഗത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.
സെമിത്തേരി ബില്ലിൽ സർക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കാൻ ടോം ജോസ് ലക്ഷ്യമിട്ടു. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തുവെന്ന് പറഞ്ഞ് ടോം ജോസ് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ടോം ജോസിന്റെ വിവാദ പ്രസ്താവനകൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ഓര്‍ത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു.
യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ വിവാദ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തിയിരുന്നു. 1934ലെ സഭാ ഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ലെന്നാണ് ടോം ജോസിന്റെ വെളിപ്പെടുത്തൽ. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തെന്നും ടോം ജോസ് ആരോപിച്ചിരുന്നു.
സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. താൻ ഡ്രാഫ്റ്റ് ചെയ്ത സെമിത്തേരി ബിൽ മാറ്റങ്ങളോടെയാണ് പുറത്തുവന്നത്. മരണാന്തര ചടങ്ങിൽ വൈദികരെ കൂടി പ്രവേശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പക്ഷേ ബിൽ പുറത്തുവന്നപ്പോൾ ചടങ്ങിൽ ബന്ധുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ബില്ലിൽ മാറ്റം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും ടോം ജോസ് പറഞ്ഞിരുന്നു.
സഭാഭരണഘടന ഓർത്തഡോക്സ് വിഭാഗം കണ്ടിട്ടുപോലുമില്ല. ഭരണഘടനയുടെ ഒറിജിനൽ ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ കേസെടുത്തു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നും മലങ്കര ചർച്ച ബിൽ നടപ്പാക്കണമെന്നും ടോം ജോസ് പറഞ്ഞിരുന്നു.