കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വമ്പൻ പ്രചാരണമാണ് നടത്തുന്നത്.

 

ഇതിനിടെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി–സി വോട്ടർ അഭിപ്രായ സർവേ പ്രവചനം നടത്തിയിട്ടുണ്ട് . ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനമായ കർണാടകയിൽ ബിജെപിക്കു പ്രതീക്ഷിക്കുന്ന വിജയം കിട്ടില്ലെന്നാണ് സർവേ പറയുന്നത്.

224 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് 107 മുതൽ 119 സീറ്റ് വരെ നേടുമെന്നാണു പ്രവചനം. ബിജെപിയുടെ പ്രകടനം 74– 86 സീറ്റുകളിൽ ഒതുങ്ങും. ജെഡിഎസിന് 23– 35 സീറ്റ് കിട്ടിയേക്കും. സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും.

ഗ്രേറ്റർ ബെംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണു മുൻതൂക്കം. പഴയ മൈസൂരുവിൽ ജെഡിഎസ് ഒപ്പത്തിനൊപ്പമാണ്. തീരദേശ കർണാടകയിൽ മാത്രമാണു ബിജെപിക്കു നല്ല പ്രകടനം കാഴ്ച വയ്ക്കാനാവുകയെന്നും സർവേ വ്യക്തമാക്കുന്നു.

കോൺഗ്രസ് 40 ശതമാനം വോട്ടുവിഹിതം നേടുമ്പോൾ ബിജെപിക്ക് 35 ശതമാനം, ജെഡിഎസിന് 17 ശതമാനം എന്നിങ്ങനെയാണ് പ്രവചിക്കുന്നത്. 17,772 പേർ സർവേയിൽ പങ്കെടുത്തു. മേയ് 10ന് ഒറ്റഘട്ടമായാണു തിരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here