സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. എല്‍ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവര്‍ഷം വൈകാന്‍ കാരണം. എന്നാല്‍ കാലവര്‍ഷം വൈകിയാല്‍ ഉഷ്ണതരംഗത്തിന് സാധ്യത ഏറെയെന്ന് വിദഗ്ധര്‍. കാലവര്‍ഷത്തിന് മുന്‍പ് കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ജൂണ്‍ നാലിനു ശേഷമാകും സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നത് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

 

കാലവര്‍ഷം കേരളത്തിലൂടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. കാലവര്‍ഷം വൈകിയാല്‍ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാന്‍ കാരണം ഇതാണ്. സംസ്ഥാനത്ത് ഇത്തവണ 96 ശതമാനം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ ചില സ്വകാര്യ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം നേരെ തിരിച്ചാണ്.

 

അതേ സമയം ഇപ്പോള്‍ കേരളത്തില്‍ ചൂട് കൂടുതലാണ്. അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നായിരുന്നു മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും കലര്‍ന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here