കോഴിക്കോട്: ത്യാഗസന്നദ്ധതയിലൂടെ നേടുന്ന വെളിച്ചത്തിന്റെ കരുത്തുപകർന്ന് വ്യാഴാഴ്ച ബലിപെരുന്നാൾ. പരീക്ഷണങ്ങളെ വിശ്വാസദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹീമിന്റെ ത്യാഗസന്നദ്ധത വീണ്ടും ഓർമിപ്പിച്ച് വിശ്വാസികൾ പള്ളികളിൽ ഒന്നിക്കും.
ഹജ്ജിനായി ഒത്തുചേർന്ന് അതിരുകളും വേർതിരിവുകളുമില്ലാത്ത ലോകം തീർത്ത മലയാളികളടക്കം ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഗൾഫ് നാടുകളിൽ ബുധനാഴ്ചയായിരുന്നു ബലിപെരുന്നാൾ.
തിരുവാതിര ഞാറ്റുവേലയിലാണ് ഇത്തവണ പെരുന്നാൾ എന്നതിനാൽ തുറന്ന സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടക്കില്ല. ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. പെരുന്നാളിനും തുടർന്നുള്ള ദിവസങ്ങളിലും വ്യക്തികളും പള്ളിക്കമ്മിറ്റികളും വിവിധ കൂട്ടായ്മകളും ചേർന്ന് ബലികർമം നടത്തി മാംസം വിതരണം ചെയ്യും.