ലക്നോ: പ്രമുഖ ദളിത് നേതാവും ഭിം ആർമി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹറൺപൂരിൽ ആസാദിനു നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തു.
വെടിവയ്പിൽ ആസാദിന് പരിക്കേറ്റു. ആസാദിനെ സിഎൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആസാദും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേർക്ക് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു.
ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആസാദ് തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.