കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നഗരത്തില്‍ പട്ടാപ്പകല്‍ പാലുവാങ്ങാന്‍ പോയ പത്തുവയസുകാരന്‍ മയക്കുമരുന്നിന് അടിമയായ യുവാവിന്‍റെ കൊലക്കത്തിക്ക് ഇരയായതിന്‍റെ ഞെട്ടലില്‍ നിന്ന് മലയാളി സമൂഹം ഇതുവരെ മോചിതരായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കൊച്ചിയില്‍ നിന്ന് ഏറെയകലെ അല്ലാത്ത പെരുമ്പാവൂരിലെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് 30 കാരിയായ ഒരു ദളിത് പെണ്‍കുട്ടിയെ മനസാക്ഷിയില്ലാത്ത മലയാളി അതിക്രൂരമായ തരത്തില്‍ കൊലപ്പെടുത്തിയത്. കേരള സമൂഹത്തില്‍ വന്ന മാറ്റമാണ് ഇത്തരം ദുരന്തങ്ങളുടെ ഒന്നാമത്തെ പ്രതിയെന്ന് ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണ്. ഇത്രയും ജീവിതപുരോഗതിയൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളി സ്വന്തം സമൂഹത്തെക്കുറിച്ച് പുലര്‍ത്തിയിരുന്ന ജാഗ്രതയൊന്നും ഇന്ന് ആര്‍ക്കുമില്ല. മുന്‍ കാലങ്ങളില്‍ സ്കൂളിലും കോളേജിലും പോയിവരുമ്പോള്‍ പതിവ് സമയത്ത് കണ്ടില്ലെങ്കില്‍ എന്തേ വൈകിയെന്ന് സ്നേഹത്തോടെയും ശാസനയോടെയും തിരക്കിയിരുന്ന ബന്ധുക്കളും അയല്‍ക്കാരും ഉണ്ടായിരുന്നു. ഈ ജാഗ്രത നമ്മുടെ സമൂഹത്തിന് നഷ്ടമായോ? അല്ലെങ്കില്‍ ജിഷയ്ക്ക് ഇങ്ങനെ സംഭവിക്കുമായിരുന്നോ? ഇല്ലെന്നു തന്നെ പറയേണ്ടിവരും.

സമൂഹം ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മറ്റു ചില യാഥാര്‍ത്ഥ്യങ്ങളും നമുക്ക് മറക്കാനാവില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസിനു പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിച്ചിട്ടില്ല എന്നതാണ് ആദ്യം സംശയത്തിന് ഇടാക്കുന്നത്. അല്ലെങ്കില്‍ കേസന്വേഷണം വൈകിപ്പിക്കുന്നതില്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നത്. ജിഷയുടെ വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിട്ടുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പോലീസ് അന്വേഷണത്തിലെ നിസ്സംഗതക്കക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങളും രാഷ് ട്രീയനേതാക്കളും സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിച്ച പ്രശ്നത്തെ അതീവജാഗ്രതയോടെ സമീപിക്കുകയും ആളിക്കത്തിക്കുകയും ചെയ്ത നവമാധ്യമങ്ങളെ ഈ വിഷയത്തില്‍ എത്ര അഭിനന്ദിച്ചാലും മതിയാവുകയുമില്ല എന്നും പറയേണ്ടിവരും.  ജിഷ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടപ്പോള്‍ അത് പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിലെ വാര്‍ത്തയായി ഒതുങ്ങി. തലക്കടിയേറ്റാണ് മരണമെന്ന് പ്രചരിപ്പിച്ച് പൊലീസും ഇത് വിവാദമാകാതെ നോക്കി. അതിനിടെ മേയ് ദിനത്തിന് മാധ്യമങ്ങള്‍ക്ക് അവധികൂടിയായതോടെ സംഭവം കത്തിപ്പടര്‍ന്നുമില്ല. പൊലീസും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം പൊതുതെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു. അതിനാല്‍തന്നെ കൊലപാതകം വേണ്ടത്ര മാധ്യമരാഷ്ട്രീയ ശ്രദ്ധ കിട്ടാതെ ഒതുങ്ങി.

അതിനിടെയാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്കൊപ്പം പഠിച്ച പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ ചിലര്‍ ജിഷക്ക് നീതിതേടി സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയത്. അതിനിടെ, ‘ജിഷക്ക് നീതി ലഭ്യമാക്കുക’ എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക് പേജിനും രൂപമായി. ഈ പേജിലേക്ക് രാജ്യത്തിന്‍െറ നാനാഭാഗത്തുനിന്നും പിന്തുണയുമായി ആളുകളത്തെി. അതോടെ, ഇത് വീണ്ടും മാധ്യമങ്ങളുടെ സജീവ ശ്രദ്ധയിലായി. ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെ, ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യപ്പെടുത്തി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള യുവജന കൂട്ടായ്മകളും സംഭവം ഏറ്റെടുത്തു.

‘പെരുമ്പാവൂരില്‍നിന്ന് നമ്മുടെ വീടുകളിലേക്ക് അധികം ദൂരമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്’ എന്ന പോസ്റ്റാണ് വൈറലായത്. ഇത് പലരുടെയും മനസ്സുകളില്‍ ഞെട്ടലുണ്ടാക്കുകയും ചെയ്തു. തൊട്ടുപിന്നാലെ, ‘ഒന്നാഞ്ഞ് തള്ളിയാല്‍ തുറക്കുന്ന വാതിലുകളുള്ള വീടുകളില്‍ അനേകായിരം പെണ്ണുങ്ങളുണ്ട്. തെരുവിലും ഇരുളിലുമുണ്ട്’, ഉത്തരേന്ത്യയിലോ ഇന്ത്യക്ക് പുറത്തോ ആയിരുന്നെങ്കില്‍ സഹോദരീ നിനക്ക് നീതികിട്ടുമായിരുന്നു. നീ പിറന്നത് ഈ നശിച്ച നാട്ടിലായിപ്പോയി; മാപ്പ്’ എന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഒന്നമര്‍ത്തി തള്ളിയാല്‍, ചവിട്ടിയാല്‍ തുറക്കുന്ന വാതിലുകള്‍ക്ക് പിന്നില്‍ നിന്‍െറയും എന്‍െറയും അമ്മയുണ്ട്, പെങ്ങളുണ്ട്, ഭാര്യയുണ്ട്, മകളുണ്ട്, കൂട്ടുകാരിയുണ്ട്, കാമുകിയുണ്ട്! നിശ്ശബ്ദത ഒരു കുറ്റകൃത്യമാണ്’ എന്ന പോസ്റ്റും പലരുടെയും കണ്ണ് തുറപ്പിക്കുന്നതായി. ‘സ്വന്തം ചോരക്ക് പൊള്ളും വരെ മലയാളി മൗനത്തിലാണ്’ എന്ന വിരല്‍ ചൂണ്ടലുമുണ്ടായി.

വിവിധ മുന്നണികളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെ കശക്കാനും ചിലര്‍ ഈ അവസരം ഉപയോഗപ്പെടുത്തി. ബാറ് പൂട്ടിയതിന്‍െറ പേരില്‍ വീടുകളില്‍ സമാധാനം എത്തി എന്നുപറഞ്ഞ് വോട്ട് തേടുന്നവര്‍, ‘എന്‍െറ നാട്ടില്‍ ഏതു പാതിരാത്രിയിലും സ്ത്രീക്ക് ഒറ്റക്ക് യാത്രചെയ്യാവുന്ന സ്ഥിതിയുണ്ടാക്കും’ എന്ന് പറഞ്ഞ് സ്ത്രീകളുടെ വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. ‘ജിഷക്ക് നീതി നല്‍കിയിട്ട് മതി ഭരണം തുടരുന്നതും കേരളത്തെ വളര്‍ത്തുന്നതും; അല്ലാതെ  ആരും വന്നിട്ട് ഒന്നും ശരിയാക്കേണ്ട, വഴിമുട്ടിയ ഈ സഹോദരിയുടെ കുടുംബത്തിനു വഴികാണിക്കാന്‍ ആരുമില്ളേ’ തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം വരെ പതിവ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒതുങ്ങിനിന്ന രാഷ്ട്രീയക്കാര്‍ നാടിളകുന്നത് അറിഞ്ഞ് പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.