കൊച്ചി∙ ഏഴായിരത്തിലേറെ വിദ്യാർഥികൾ സംസ്ഥാനത്തു നിന്നു പഠന വീസയിൽ ഒരുമിച്ചു കാനഡയിലേക്ക്. വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസി സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് വഴി ഒറ്റ ഇൻടേക്കിൽ 7236 വിദ്യാർഥികൾക്കാണു കനേഡിയൻ സ്റ്റുഡന്റ് വീസ ലഭിച്ചത്. വിദേശയാത്രയ്ക്കു മുന്നോടിയായുള്ള ബോധവൽക്കരണത്തിനായി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ വിദ്യാർഥികളുടെ മഹാസംഗമവും ചരിത്രം കുറിച്ചു. പ്രീ ഡിപാർചർ ബ്രീഫിങ്, ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടി എന്ന നിലയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംപിടിച്ചു.

3328 പെൺകുട്ടികൾക്കും 3908 ആൺകുട്ടികൾക്കുമാണു വിവിധ കോഴ്സുകളിൽ വീസ ലഭിച്ചത്. സെപ്റ്റംബറിൽ ഇവർ കാനഡയിൽ എത്തും. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ. വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വലിയ അവസരമാണു ലഭ്യമായതെന്നു ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പഠനത്തിനായി കാനഡയിലേക്കു പോകാൻ തയാറെടുക്കുന്ന പറവൂർ കോട്ടുവള്ളി സ്വദേശി സാദര ജോസി പറഞ്ഞു.

ഒറ്റത്തവണയായി ഇത്രയേറെ വിദ്യാർഥികൾ മറ്റൊരു രാജ്യത്തേക്കു പോകുന്നതാണു റെക്കോ‍ഡ് നേട്ടമായി കണക്കാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി വിവേക് നായർ റെക്കോർഡ് പ്രഖ്യാപനം നടത്തി. റെക്കോർഡ് രേഖകൾ ജസ്പ്രീത് കൗർ ഗാന്ധി, സാന്റാമോണിക്ക സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേലിനു കൈമാറി.

മുൻ ഇന്ത്യൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ഹരിയാന മുൻ അഡീ. ചീഫ് സെക്രട്ടറി ഡോ. ജി.പ്രസന്നകുമാർ, കേരള മുൻ അഡീഷനൽ ചീഫ് സെക്രട്ടറി എം.പി.ജോസഫ്, എംജി, കണ്ണൂർ സർവകലാശാലകളുടെ മുൻ വിസി ഡോ. ബാബു സെബാസ്റ്റ്യൻ, സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടർ നൈസി ബിനു, സിഇഒ തനുജ നായർ, സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഡയറക്ടർ ഐസക് ഫ്രാൻസിസ്, വേദിക് ഐഎഎസ് അക്കാദമി സിഇഒ ജെയിംസ് മറ്റം എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here